കോഴിക്കോട്: പോലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾക്കായി അഞ്ചുവർഷമായി കാത്തിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉബൈദ്. പോലീസ് മർദനമേറ്റ ഉബൈദിനെ സഹായിക്കാനെത്തിയ പൊതു പ്രവർത്തകനെതിരെ പോലീസിനെ മർദിച്ചതിനും മറ്റൊരു സ്ത്രീയെ ഉപദ്രവിച്ചതിനും പോലീസ് കേസെടുത്തിരുന്നു. രണ്ട് കേസിലും നിർണായക തെളിവാണ് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെന്നാണ് പരാതിക്കാർ പറയുന്നത്. സഹോദരനും തനിക്കും സദാചാര ഗുണ്ടകളിൽ നിന്ന് മർദനമേറ്റത് പരാതിപ്പെടാനാണ് ഉബൈദ് പതിമംഗലം 2019 ഡിസംബറർ 16ന് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെത്തുന്നത്. മർദനമേറ്റ ഉബൈദിനെ ആശുപത്രിയിലെത്തിച്ചില്ലെന്ന് മാത്രമല്ല പോലീസ് മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പോലീസുകാർക്കെതിരായ കേസിൽ തെളിവായ മർദനത്തിന്റെ സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് 2019ൽ തന്നെ വിവരാവകാശ അപേക്ഷ നൽകിയെങ്കിലും ദൃശ്യം ലഭിച്ചില്ല. ഉബൈദിനെ സഹായിക്കാനായി സ്റ്റേഷനിലെത്തിയ പൊതുപ്രവർത്തകൻ നൗഷാദ് തെക്കയിലിനെതിരെയും പോലീസ് രണ്ട് കേസെടുത്തു. പോലീസിനെ അക്രമിച്ചു, മറ്റൊരു സ്ത്രീയെ അക്രമിച്ചു എന്നുമാണ് കേസ്. നൗഷാദ് സ്റ്റേഷനിലുള്ള സമയത്താണ് രണ്ട് കേസുകളും നടക്കുന്നത്. സിസിടിവി ദൃശ്യം വന്നാൽ തനിക്കെതിരെയുള്ളത് കള്ളക്കേസാകുമെന്ന് നൗഷാദ് പറയുന്നു. കുന്ദംകുളം കേസിന്റെ പശ്ചാത്തത്തിൽ സിസിടിവി ലഭ്യമാക്കാനുള്ള നിയമപോരാട്ടം ശക്തമാക്കാനാണ് ഉബൈദിന്റെയും നൗഷാദ് തെക്കയിലിന്റെയും തീരുമാനം.






























