തൃശൂര്‍: ജീവിച്ചിരിക്കുന്ന ഇടവകക്കാര്‍ക്ക് കൂട്ടമരണ കുര്‍ബാന നടത്തിയ പള്ളി വികാരിക്ക് പകരം പുതിയ വികാരി ഇന്ന് ചാർജെടുക്കാനിരിക്കെ കലാപ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇടവകക്കാർ. പെന്തക്കൂസ്താ നാളിലായിരുന്നു പൂമല ചെറുപുഷ്പ ദേവാലയത്തില്‍ വികാരി ഫാ. ജോയ്‌സണ്‍ കോരോത്ത് വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന ചൊല്ലിയത്. വികാരിക്കെതിരായ പോസ്റ്ററുകൾ രാത്രിയിൽ ആരോ നശിപ്പിച്ചതായും ഇത് ആസൂത്രിത കലാപത്തിനുള്ള നീക്കമാണെന്നും ആണ് ഇടവകക്കാരുടെ ആരോപണം.
കുർബാന ചൊല്ലിയതിൽ പ്രതിഷേധിച്ച്, വിശ്വാസികളുടെ നേതൃത്വത്തിൽ പൂമല ചെറുപുഷ്പ ദേവാലയ സംരക്ഷണ സമിതി പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡാണ് ഇന്നലെ രാത്രി തകർത്ത നിലയിൽ കണ്ടെത്തിയത്. ഇത് ആസൂത്രിതമായി കലാപം ഉണ്ടാക്കാനുള്ള നീക്കമാണ്. പള്ളിയിൽ കുറച്ചു ദിവസമായി പാതിരാത്രിയും തമ്പടിച്ചിരിക്കുന്ന വികാരിയുടെ സഹായികളാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നു എന്നും ഇടവക്കാർ ആരോപിച്ചു. അതേസമയം, സംഭവസ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്.





























