വയനാട്: വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീടിൽ വിള്ളലെന്ന് പരാതി. ഫേസ് ഒന്നിൽ പെട്ട വീടിന്റെ മേൽക്കൂരക്കാണ് വിള്ളൽ കണ്ടെത്തിയത്. തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളലുണ്ടായെന്നും മഴ പെയ്തപ്പോൾ വെള്ളം ചോർന്നിറങ്ങി എന്നും ചൂരൽമല സ്വദേശി നൗഫൽ പറഞ്ഞു. ഫേസ് ഒന്നിൽ A8 എന്ന വീട്ടിലാണ് വിള്ളൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കൈമാറിയ ഫെയ്സ് ഒന്നിൽ പെട്ട വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. ‘രണ്ടാഴ്ച മുമ്പാണ് വിള്ളൽ കണ്ടത്. സ്ലാബ് പൊട്ടിയതുകൊണ്ടാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. ഇത് കാണുന്ന സമയത്ത് വല്ലാത്ത ആശങ്കയാണെന്നും’ നൗഫൽ പറയുന്നു. എന്നാൽ സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ഊരാളുങ്കൽ അധികൃരുടെ വിശദീകരണം.
വീട് വാസയോഗ്യമാക്കാൻ വേണ്ടി ധാരാളം ടെസ്റ്റുകൾ നടത്താറുണ്ടെന്നും അതിനിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും ഊരാളുങ്കൽ അറിയിച്ചു. ടെസ്റ്റുകളിൽ കണ്ടെത്തുന്ന മുഴുവൻ പ്രശ്നങ്ങളും ഉടൻതന്നെ പരിഹരിക്കുമെന്നും ഊരാളുങ്കൽ അധികൃതർ വ്യക്തമാക്കി. മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്ത ആദ്യഘട്ട വീടുകൾ വിഷുവിന് മുൻപ് വാസയോഗ്യമാകും എന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്ന് പ്രതീക്ഷയിലായിരുന്നു ദുരന്തബാധിതർ. എന്നാൽ സമയമായിട്ടും വാസയോഗ്യമായില്ല എന്നു മാത്രമല്ല, മിക്ക വീടുകളുടെയും നിർമ്മാണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് ഒന്നാം സോണിലെ രണ്ടു വീടുകളിൽ വിള്ളലുമുണ്ടായിരിക്കുന്നത്.





























