മലപ്പുറം: അലിഗഢ് സർവകലാശാലാ മലപ്പുറം കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യം പോലുമില്ല. കാലാവധി കഴിഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് വിദ്യാർത്ഥികൾ അന്തിയുറങ്ങുന്നത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഹോസ്റ്റല്‍ നിർമ്മാണം തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. അലിഗഢ് സർവകലാശാലയുടെ മെസിന്‍റെ മേൽക്കൂരയിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്ന കാഴ്ച പതിവായിട്ടുണ്ട്. നിരവധി പാമ്പുകളെ ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റ വിദ്യാത്ഥികളും ഉണ്ട്. കിടന്നുറങ്ങുമ്പോൾ പൂച്ച ശരീരത്തിലേക്ക് വീഴുന്ന അനുഭവവും വിദ്യാർത്ഥിനികൾ പങ്കുവെക്കുന്നു.
മഴ പെയ്താല്‍ ഹോസ്റ്റൽ കെട്ടിടം ചോർന്നൊലിക്കും. 2019ൽ ന്യൂനപക്ഷ മന്ത്രാലയം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലിനായി 50 കോടി രൂപ അനുവദിച്ചിരുന്നു. 2012 മേയ് 13നു പണികൾ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. പണികൾ ഇഴഞ്ഞുനീങ്ങിയതോടെ കരാർ കമ്പനിയെ പുറത്താക്കി. ഇതിനെതിരെ കമ്പനി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചതിനാൽ മറ്റാർക്കും കരാർ നൽകാനും സാധിക്കുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാര്‍ത്ഥികൾ കാലാവധി കഴിഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് താമസിക്കുന്നത്.





























