കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊൽക്കത്തയിലെ ഐതിഹാസികമായ ന്യൂ മാർക്കറ്റിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം തകർത്തത് വലിയ സംഘർഷത്തിന് കാരണമായി. ചൊവ്വാഴ്ച രാത്രിയാണ് മാർക്കറ്റിനുള്ളിലെ ഒരു നിർമ്മിതി ബുൾഡോസർ ഉപയോഗിച്ച് നിലംപരിശാക്കിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട മാർക്കറ്റ് യൂണിയന്‍റെ ഓഫീസാണ് തകർത്തതെന്നാണ് പുറത്തുവരുന്ന ആരോപണങ്ങൾ. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ബുൾഡോസർ കെട്ടിടം തകർക്കുമ്പോൾ ചുറ്റും കൂടിയ ജനക്കൂട്ടം തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ബിജെപിയുടെ പതാകകൾ വീശുന്നതായും ദൃശ്യങ്ങളിൽ കാണാം. എന്നാൽ തകർക്കപ്പെട്ടത് അനധികൃത നിർമ്മാണമാണോ അതോ രാഷ്ട്രീയ പ്രേരിതമായ നീക്കമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ന്യൂ മാർക്കറ്റിലെ ഈ സംഭവം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ന്യൂ മാർക്കറ്റിലുണ്ടായ ഈ അപ്രതീക്ഷിത നീക്കം വ്യാപാരികൾക്കിടയിലും ജനങ്ങൾക്കിടയിലും വലിയ പരിഭ്രാന്തി പടർത്തിയിരിക്കുകയാണ്. വരും മണിക്കൂറുകളിൽ കൂടുതൽ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ഈ സംഭവം വഴിതുറന്നേക്കും.






























