പന്തളം : ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെ പടിഞ്ഞാറൻ മേഖലയിൽ വീണ്ടും ആശങ്ക. കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്ത് വെള്ളം നിറയുന്നതാണ് മുടിയൂർക്കോണം, ചേരിക്കൽ ഭാഗങ്ങളിൽ ആശങ്കയ്ക്ക് കാരണം. അച്ചൻകോവിലാറ്റിൽ പത്തടിയോളം വെള്ളമുയർന്നു. കഴിഞ്ഞ മാസമാദ്യം തുടർച്ചയായി പെയ്ത മഴയിലും പല വീടുകളിലും വെള്ളം കയറിയിരുന്നു. നാഥനടിക്കളത്തിലെ 6 കുടുംബങ്ങളെ അന്നു ദുരിതാശ്വാസക്യാംപിലേക്കു മാറ്റി.
2018ലെ പ്രളയത്തിനു ശേഷം ഏഴാം തവണയാണ് നാഥനടിക്കളത്തിലെ കുടുംബങ്ങൾക്ക് അന്ന് വീടൊഴിയേണ്ടി വന്നത്.
ചേരിക്കൽ, നെല്ലിക്കൽ, ചൂരക്കോട്, മണ്ണിക്കാലായിൽ വടക്ക്, തുണ്ടിൽതാഴെ, കന്നുകെട്ടിൽ പടിഞ്ഞാറ്, കൊച്ചുതുണ്ടിൽ, നെല്ലിക്കൽ, ആനക്കുഴി, അട്ടക്കുഴി, കളരിക്കൽതുണ്ടിൽ എന്നിവിടങ്ങളിൽ പല വീടുകളുടെയും പരിസരത്തും അന്നും വെള്ളം കയറി. ഒന്നര മാസം മാത്രം പിന്നിടുമ്പോഴാണ് വീണ്ടും മഴ ആശങ്കയായത്. കരിങ്ങാലിത്തോട്ടിലൂടെയുള്ള ഒഴുക്കും ശക്തമായിട്ടുണ്ട്. തോട് കവിഞ്ഞാണ് ചിറ്റിലപ്പാടത്ത് വെള്ളമെത്തുന്നത്.






























