തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ക്ക് ആശങ്ക. ആഗോള അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സംസ്ഥാന അധ്യക്ഷന്‍ ഏകപക്ഷീയമായാണ് കൈക്കൊണ്ടതെന്നും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വീകാര്യതയ്ക്ക് അത് മങ്ങലേല്‍പ്പിച്ചിരിക്കയാണ് എന്നുമാണ് ചില നേതാക്കളുടെ വിലയിരുത്തല്‍. തിരുവിതാംകൂര്‍ ദേവസ്വമാണ് ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുകാര്‍. ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞുകേട്ടിരുന്നത്. ഇതിനെതിരെയായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ ആദ്യ പ്രതികരണം.
പിണറായി വിജയനും എം കെ സ്റ്റാലിനും ശബരിമലയെ തകര്‍ക്കാനായി ശ്രമം നടത്തിയവരാണെന്നും അതിനാല്‍ സ്റ്റാലിനെ എന്ത് വിലകൊടുത്തും തടയുമെന്ന നിലപാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവര്‍ത്തിച്ചു. ഇതോടെ സ്റ്റാലിന്‍ പരിപാടിയില്‍ നിന്നും പിന്‍വലിയുകയായിരുന്നു. ബിജെപി നേതൃത്വം ആഗോള അയ്യപ്പസംഗമത്തിന് എതിരാണെന്നും അയ്യപ്പനെയും ശബരിമല വിശ്വാസികളെയും അധിക്ഷേപിച്ചവരാണ് ഇടത് മുന്നണിയെന്നും അതിനാല്‍ ബിജെപി ഒറ്റക്കെട്ടായി സംഗമത്തെ എതിര്‍ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കടുപ്പിച്ചു. എന്‍ എസ് എസും എസ് എന്‍ ഡി പിയും ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. ഇതോടെ ബി ജെ പി നേതൃത്വം വെട്ടിലായി. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കണമെന്ന ദേവസ്വം ബോർഡിന്റെ അഭ്യര്‍ത്ഥന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തള്ളാന്‍ കാരണം ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പായിരുന്നു.






























