നെയ്യാറ്റിൻകര : ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ കാർ ഡ്രൈവറായി. രോഗിയുമായി കണ്ടക്ടർ കാറിൽ ആശുപത്രിയിൽ പോയപ്പോൾ സർവീസ് മുടക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഡ്രൈവർ സർവീസ് പൂർത്തിയാക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ ഒന്നാം നമ്പർ ബോണ്ട് സർവീസിലെ കണ്ടക്ടർ വി.രതീഷ്, ഡ്രൈവർ അനുഷ് രാജ് എന്നിവരാണ് യാത്രക്കാരനു സഹായവുമായെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് വികാസ് ഭവനിൽനിന്ന് നെയ്യാറ്റിൻകരയിലേക്കു പുറപ്പെട്ട ബസിലെ സ്ഥിരം യാത്രക്കാരനായ പബ്ലിക് ഓഫീസ് ജീവനക്കാരൻ അലക്സിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ബസ് ബേക്കറി ജങ്ഷനു സമീപത്തെത്തിയപ്പോൾ അസ്വസ്ഥത കലശലായി. ഡ്രൈവർ അനുഷ് രാജ് ബസ് നിർത്തി. അലക്സിന് കലശലായ ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടു. കണ്ടക്ടർ രതീഷ് ബസിൽനിന്നിറങ്ങി സമീപത്തു പാർക്ക് ചെയ്തിരുന്ന കാറിന്റെ ഉടമയെ തിരക്കി. കാറിന്റെ ഉടമ ഗോപുവും കുടുംബവും സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉടമയെ വിവരം ധരിപ്പിച്ചതിനാൽ കാറിന്റെ താക്കോൽ രതീഷിനു നൽകി. തുടർന്ന് അലക്സിനെ മറ്റു യാത്രക്കാരുടെ സഹായത്തോടെ കാറിൽ കയറ്റി രതീഷ് ആശുപത്രിയിലേക്കു പാഞ്ഞു. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ അലക്സിനെ എത്തിച്ചു. തുടർന്ന് ബന്ധുക്കളെ രതീഷ് ഫോണിൽ വിവരമറിയിച്ചു.
ബോണ്ട് സർവീസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം നേരത്തേ യാത്രാ പാസ് എടുത്തവരായതിനാൽ ഡ്രൈവർ അനുഷ് രാജ് സർവീസ് പാതിവഴിക്കു മുടക്കാതെ യാത്രക്കാരുമായി നെയ്യാറ്റിൻകര ഡിപ്പോയിലെത്തി. അലക്സിന്റെ ബന്ധുക്കളെത്തുന്നതു വരെ രതീഷ് ആശുപത്രിയിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് രതീഷ് ബേക്കറിയിലെത്തി ഉടമയ്ക്ക് കാർ തിരികെ നൽകിയത്. സമയോചിത ഇടപെടൽ നടത്തി യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ഡ്രൈവർ അനുഷ് രാജിനെയും കണ്ടക്ടർ വി.രതീഷിനെയും ചീഫ് ട്രാഫിക് മാനേജർ സാം ജേക്കബ് ലോപ്പസ്, എ.ടി.ഒ മുഹമ്മദ് ബഷീർ, ബോണ്ട് കോ – ഓർഡിനേറ്റർ എസ്.സുശീലൻ, ജനറൽ സി.ഐ സതീഷ്കുമാർ എന്നിവർ അഭിനന്ദിച്ചു.





























