പാലക്കാട് : മൂന്ന് വര്‍ഷത്തിലധികമായി വസ്തു നികുതി അടക്കാത്തതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി. ഷൊര്‍ണൂര്‍ നഗരസഭയാണ് കുടിശ്ശിക വരുത്തിയ പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ ജപ്തി നോട്ടീസ് പുറപ്പെടുവിച്ചത്. സി.പി.എം കുളപ്പുള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസ്, ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് എന്നിവക്കെതിരെയാണ് നഗരസഭയുടെ കര്‍ശന നടപടി. കുളപ്പുള്ളി പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നികുതി കുടിശ്ശിക ഇനത്തില്‍ മുക്കാല്‍ ലക്ഷത്തോളം രൂപയും ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റേതായി കാല്‍ ലക്ഷത്തോളം രൂപയും നഗരസഭയ്ക്ക് ലഭിക്കാനുണ്ട്. മൊത്തം ഒരു ലക്ഷത്തോളം രൂപയുടെ നികുതി കുടിശ്ശികയാണ് പാര്‍ട്ടി ഓഫീസുകള്‍ വരുത്തിവെച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി സി.പി.ഐ.എം ഭരിക്കുന്ന നഗരസഭയാണ് ഷൊര്‍ണൂര്‍. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നികുതി പിരിവില്‍ ഒന്നാം സ്ഥാനം നേടിയ നഗരസഭ കൂടിയാണിത്. എന്നാല്‍ നൂറ് ശതമാനം നികുതി പിരിവ് എന്ന ലക്ഷ്യത്തിലേക്ക് നഗരസഭയ്ക്ക് എണ്ണപ്പെടാന്‍ സാധിക്കാതെ പോയത് സ്വന്തം പാര്‍ട്ടി ഓഫീസുകളുടെ നികുതി കുടിശ്ശിക മൂലമാണെന്ന് വ്യക്തമായതോടെയാണ് ഭരണസമിതി ജപ്തി നടപടികളിലേക്ക് കടന്നത്. നഗരസഭയിലെ മുഴുവൻ ജനങ്ങളിൽ നിന്നും കൃത്യമായി നികുതി പിരിച്ചെടുത്ത് മാതൃകയായ ഭരണസമിതിക്ക് സ്വന്തം പാര്‍ട്ടി ഓഫീസുകളില്‍ നിന്നുള്ള ലക്ഷങ്ങളുടെ കുടിശ്ശിക ഒടുവില്‍ റവന്യൂ റിക്കവറി നടപടിയിലൂടെ ഈടാക്കേണ്ടി വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.





























