ഒട്ടാവ: വിമാനത്തിനുള്ളിൽ യാത്രക്കാർക്കിടയിൽ പെട്ടെന്നുണ്ടായ സംഘർഷത്തെ തുടർന്ന് പൈലറ്റ് വിമാനത്തിന്‍റെ വഴി തിരിച്ചുവിട്ടു. കാനഡയിലെ വിമാനത്തിനകത്താണ് അനിഷ്ട സംഭവങ്ങളുണ്ടായത്. യാത്രക്കിടെ ഗ്രാൻഡെ പ്രേരിയിൽ നിന്നുള്ള 16 കാരൻ കുടുബാംഗമായ മധ്യവയസ്കനെ മർദിച്ചതോടെയാണ് എയർ കാനഡ വഴി തിരിച്ചു വിട്ടത്. ഞായറാഴ്ചയാണ് യാത്രക്കാരെ കുഴക്കിയ സംഭവമുണ്ടായത്. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കാനഡയിലെ ടൊറന്റോയിൽ നിന്നും കാൽഗറിക്ക് പോവുകയായിരുന്ന എയർ കാനഡ ഫ്ലൈറ്റ് 137 ലാണ് സംഭവം.
ഉച്ചക്ക് ഏകദേശം പന്ത്രണ്ടരയോടെ വിന്നിപെഗിലേക്കുള്ള വിമാനം വഴിതിരിച്ച് വിടുകയാണെന്ന അറിയിപ്പ് വിന്നിപെഗ് റിച്ചാർഡ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിന് ലഭിച്ചു. വളരെ അപ്രതീക്ഷിതമായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മറ്റൊരുയാത്രക്കാരനെ അക്രമിച്ചതിലാണ് വഴിതിരിച്ച് വിടുന്നതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.എയർലൈൻ ജീവനക്കാരും സഹയാത്രികരും ചേർന്ന് വളരെ പണിപെട്ടാണ് 16 കാരനെ തടഞ്ഞതെന്ന് എയർലൈൻ അധികൃതർ പറയുന്നു.
നിസ്സാര പരിക്കുകളുണ്ടായ മധ്യവയസ്കന് പ്രാഥമിക ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം യാത്രക്കാർക്കുണ്ടാക്കിയ സമയനഷ്ടം ചെറുതല്ല. വഴി തിരിച്ച് വിട്ടതിനാൽ കാൽഗറിയിലേക്കുള്ള യാത്ര തുടരുന്നതിന് യാത്രക്കാർക്ക് ഏകദേശം മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വരുകയും ചെയ്തു.





























