റാന്നി : മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനായി ആർ കെ വി വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 2.29 കോടി രൂപയുടെ പദ്ധതിക്ക് ടെൻഡർ ആയതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. വന്യ മൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിൻ പുറത്തേക്ക് ഇറങ്ങി കൃഷിയും മനുഷ്യൻറെ സ്വത്തും നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള പ്രതിരോധ പദ്ധതികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. ഹാങ്ങിങ് സോളാർ ഫെൻസിങ്ങ് 85.38 ലക്ഷം, കിടങ്ങുകൾ 143. 7 5 ലക്ഷം എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വടശ്ശേരിക്കര റേഞ്ചിലെ മടുക്കമൂട് 1.5 മീ, കണ്ണാട്ടു മണ്ണിൽ 1.5 മീ എന്നിവിടങ്ങളിൽ കിടങ്ങുകൾ നിർമ്മിക്കും.
ളാഹ ടോപ്പ് 3 കി.മീ, മണക്കയം – പെരുന്തേനരുവിഭാഗത്ത് 4.5 കി.മീ ദൂരത്തിലും വിളക്ക് വഞ്ചി – മന്ദപ്പുഴ ഭാഗത്ത് 2 കി.മീ ദൂരത്തിലും ചെമ്പങ്കര -കപ്പക്കാട് പൊട്ടൻ ഭാഗത്ത് 7 കി മീ ദൂരത്തിലും സോളാർ വേലികൾ നിർമ്മിക്കും. റാന്നിയുടെ മലയോര മേഖലയിൽ വനാതിർത്തിയോട് ചേർന്നുള്ള ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി നിരന്തരം നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎയും വന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് വന്യ മൃഗ ശല്യം ഏറ്റവും രൂക്ഷമായ മേഖലകളിൽ അടിയന്തിരമായി പ്രതിരോധ മാർഗങ്ങൾ നിർമ്മിക്കുന്നതിന് നിർദ്ദേശം നൽകിയത്. ഇവിടങ്ങളിലാണ് ഇപ്പോൾ ആർ കെ വി വൈ പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചിരിക്കുന്നത്.






























