ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ താരസംഘടനയായ മൂവീ ആർട്ടിസ്റ്റ് അസോസിയേഷനിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം. ഞായറാഴ്ച വോട്ട് ചെയ്യാനായി വരി നിൽക്കവേ നടി ഹേമ, നടൻ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങൾ തമ്മിലായിരുന്നു തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. ഹേമ പ്രകാശ് രാജിന്റെ പാനലിൽ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലിൽ നിന്നുമാണ് മത്സരിച്ചത്.
വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോൾ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയിൽ കടിക്കുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ താൻ ശ്രമിക്കുമ്പോൾ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിന്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിഷ്ണു മാഞ്ചു ജയിക്കുകയും മായുടെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രകാശ് രാജ് സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തുപോയി. വിജയികളെ അഭിനന്ദിച്ച പ്രകാശ് രാജ്, സംഘടനയിൽ പ്രാദേശികവാദം ശക്തമാണെന്നും ആരോപിച്ചു.