റാന്നി : വഴി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കത്തിക്കുത്തിൽ കലാശിച്ചു. പഴവങ്ങാടി വട്ടാര്‍കയം സ്വദേശികളായ ബൈജു സെബാസ്റ്റന്‍, സഹോദരന്‍ സൈജു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയും റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തി പരിക്കേല്‍പ്പിച്ച സംഘത്തില്‍പ്പെട്ട രണ്ടു പേരെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഒളിവിലാണ്. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം.
കിണറില്‍ നിന്നും വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്വന്തമായി വീടും ഭൂമിയുമില്ലാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടു കുടുംബങ്ങള്‍ക്ക് വല്യത്ത് വര്‍ഗീസ് സൗജന്യമായി ഭൂമി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വര്‍ഗീസ് നല്‍കിയ ഭൂമിയിലേക്കുള്ള വഴി ബൈജു സെബാസ്റ്റ്യന്‍ വില കൊടുത്തു വാങ്ങിയതാണെന്ന് അവകാശപ്പെടുകയും വഴിയടച്ച് ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് പട്ടികജാതി വിഭാഗക്കാരെ ഭൂമിയില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞതായി ആരോപിച്ച് രാഷ്ട്രീയ സംഘര്‍ഷവും രൂപപെട്ടു. തുടര്‍ന്നു സ്ഥലം സന്ദര്‍ശിച്ച പട്ടികജാതി കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.