ഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി തുറന്നുപറഞ്ഞു. കേരളത്തിൽ ഇത്തവണ ഒന്നിലധികം സീറ്റുകൾ ബിജെപി നേടുമെന്നും നേടുമെന്നും അനിൽ ആൻറണി പറഞ്ഞു. മണിപ്പൂർ കലാപം കേരളത്തിൽ തിരിച്ചടിയാകില്ലെന്നും മോദിയുടെ ഗ്യാരണ്ടി കേരളം സ്വീകരിക്കുമെന്നും അനിൽ പറഞ്ഞു.നരേന്ദ്രമോദി നേരിട്ട് ടിക്കറ്റ് നൽകിയാണ് അനില്‍ ആൻറണിയെ ബിജെപിയിലെത്തിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന് എട്ടു മാസത്തിനുള്ളില്‍ ദേശീയ സെക്രട്ടറി പദവി ഉള്‍പ്പെടെ നല്‍കി അനിലിനെ കേരളത്തിൽ സുരേഷ് ഗോപിക്കൊപ്പം ബിജെപിയുടെ തുറുപ്പുചീട്ടാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര നേതൃത്വം.
മധ്യ കേരളത്തിൽ അനിലിനെ ഇറക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നായിരുന്നു അനില്‍ ആൻറണിയുടെ മറുപടി. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് കോൺഗ്രസും സിപിഎമ്മും വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ട്. ഇരുപാർട്ടികളും വർഗീയമായി ചിന്തിക്കുന്നതുകൊണ്ടാണ് ബിജെപിയിൽ ചേർന്ന വൈദികനെതിരെ ഇരു പാർട്ടികളും ആക്രമണം നടത്തുന്നതെന്നും അനിൽ ആൻറണി വ്യക്തമാക്കി.അയോധ്യ വിഷയത്തിലും കോൺഗ്രസിനെതിരെ അനില്‍ രൂക്ഷ വിമർശനം ഉയർത്തി.





























