ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്. ധാർമ്മികത നഷ്ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വെക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. അതേ സമയം മോദിക്കെതിരായ പ്രതിപക്ഷ പരാതിയിൽ കമ്മീഷൻ മൗനം തുടരുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ് നൽകിയത്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ കമ്മീഷൻ ശക്തമായ നടപടികളിലേക്ക് കടന്നേക്കും.
എല്ലാ ധാർമ്മിക അധികാരവും ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടുവെന്നും ജനാധിപത്യത്തെ ബലി നൽകാൻ ശ്രമിച്ച ഭീരുവായി ഗ്യാനേഷ് കുമാറിനെ ചരിത്രം ഓർക്കുമെന്നും ജയ്റാം രമേശ് വിമർശിച്ചു. നോട്ടീസ് ലഭിച്ചതിൽ ഖർഗെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കമ്മീഷന് മറുപടി നൽകുമെന്നാണ് വിവരം. മോദിയെ കൊടും ഭീകരൻ എന്ന് വിളിച്ച ചന്ദ്രബാബു നായിഡുവിനെതിരെയും ബിജെപി പ്രതിഷേധിക്കുമോയെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ചോദിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റ നിലനിൽക്കെ ദൂരദർശനിലൂടെ പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടികൾക്കെതിരേ നടത്തിയ രാഷ്ട്രീയ കടന്നാക്രമണം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാർട്ടികൾ നൽകിയ പരാതിയിൽ കമ്മീഷൻ മൗനം തുടരുകയാണ്. പരാതി നൽകി ഒരാഴ്ചയായിട്ടും ഒരു നോട്ടീസ് പോലും കമ്മീഷൻ നൽകിയിട്ടില്ല.






























