തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാർട്ടി നേതൃത്വം നടപടി എടുത്താൽ അത് അംഗീകരിക്കുകയാണ് സാധാരണ പതിവ്. എന്നാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുകയാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ കോൺഗ്രസ് ബൊക്ക നൽകിയാണ് സ്വീകരിച്ചത്. ഇത് പാടില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് പറയാൻ പറ്റുമോ? എംഎൽഎ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസിന് ഒരിക്കലും പറയാൻ കഴിയില്ല, ഇതൊക്കെ കോൺഗ്രസിന്റെ ജീർണതയാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ഇന്നലെ നടത്തിയത് ശരിയായ പ്രതികരണമാണ്. മുഖ്യമന്ത്രി കോൺഗ്രസിലെ സ്ത്രീലമ്പടൻമാരെപ്പറ്റി പറഞ്ഞത് പരാതിയുടെയും ഭരണരംഗത്തെ അനുഭവത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു. എന്നാൽ സിപിഎമ്മിൽ സ്ത്രീലമ്പടന്മാരില്ലേ എന്നാണ് അവരുടെ ചോദ്യം. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവും ചെയ്യുന്നത്. ചെയ്ത തെറ്റിനെ തുടച്ചുനീക്കാൻ സഹായകരമാണോ കോൺഗ്രസിന്റെ ഈ നിലപാടെന്നും അദ്ദേഹം ചോദിച്ചു.






























