ദില്ലി: മധ്യപ്രദേശിലെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ നടപടി തുടങ്ങി കോൺഗ്രസ്. മധ്യപ്രദേശിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എംഎൽഎമാരെ മാറ്റുന്നത്. രണ്ടു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം എന്നിരിക്കെയാണ് ബിജെപി ഇന്ന് ഒരു സ്ഥാനാർത്ഥിയെ കൂടി നിർത്താൻ തീരുമാനിച്ചത്. മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ഝാർഖണ്ഡിലെ രണ്ടു സീറ്റുകളിൽ ഒന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലുള്ള അസംതൃപ്തി മുഖ്യമന്ത്രി ഹേമന്ദ് സോറൻ മല്ലികാർജ്ജുൻ ഖർഗയെ അറിയിച്ചിരുന്നു.
ഇന്നലെ ഹേമന്ദ് സോറനുമായി സംസാരിച്ച് വിഷയം പരിഹരിച്ചതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ, ഇന്ന് ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കാതെ പകരം പ്രതിനിധിയെ സോറൻ അയച്ചത് അതൃപ്തിയുടെ സൂചനയായി. സ്വതന്ത്രനായി പത്രിക നൽകിയ വ്യവസായി പരിമൾ നാഥ്വാനിയെ ആണ് ബിജെപി പിന്തുണയ്ക്കുന്നത്. വിജയിക്കാൻ നാല് എംഎൽഎമാരുടെ കൂടി പിന്തുണ ബിജെപിക്ക് വേണമെന്നിരിക്കെ അട്ടിമറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.






























