തൃശ്ശൂർ : രാജ്യത്തിന്റെ അഭിമാന സ്തംഭമായ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റെതാണ്. ഭരണഘടനയിൽ രാമനെ സദ്ഭരണത്തിന്റെ പ്രതീകമായാണ് കാണുന്നത്. ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മോശമാക്കി ചിത്രീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം. കെ.മുരളീധരനും സുധീരനും ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. എന്തുകൊണ്ടാണ് പ്രാണപ്രതിഷ്ഠ വിഷയത്തിൽ ശരിയായ നിലപാട് കോൺഗ്രസിന് സ്വീകരിക്കാനാവാത്തത്. സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു.
എന്തുകൊണ്ടാണ് ഇപ്പോൾ സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങുന്നത്. ഹമാസ് ഭീകരർക്ക് വേണ്ടി റാലികൾ നടത്തിയ കോൺഗ്രസ് രാമഭക്തരെ എന്തിനാണ് അപമാനിക്കുന്നത്. മുസ്ലിംലീഗും മതമൗലികവാദികളും കണ്ണുരുട്ടിയാൽ പേടിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി. സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ ഭൂരിപക്ഷജനതയാണ്. എന്നിട്ടും സംഘടിത മതശക്തികളുടെ വോട്ടിന് വേണ്ടി ഭൂരിപക്ഷ ജനതയുടെ വികാരങ്ങൾ ഹനിക്കുകയാണ് സിപിഎം ചെയ്യുന്നത്. വിശ്വാസി സമൂഹം രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് വലിയ സ്വീകരണം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. കേരളവും രാമക്ഷേത്രത്തിന് ഒപ്പം നിൽക്കും. വോട്ട്ബാങ്ക് രാഷ്ട്രീയം കേരളത്തിൽ വിജയിക്കില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ജനുവരി 22 ന് കേരളത്തിൽ കനത്ത തിരിച്ചടി ലഭിക്കും. ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ തീർപ്പായ വിഷയത്തെ പരിഹസിക്കുന്ന കോൺഗ്രസ്- സിപിഎം നേതാക്കൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേരളത്തിൽ നിന്നും പതിനായിരങ്ങൾ അയോധ്യയിലേക്ക് പോവാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു





























