തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസില്‍ വിഴുപ്പലക്കല്‍ തുടരുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി ഉന്നയിച്ച രൂക്ഷമായ വിമര്‍ശനവും അതിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തുവന്നതുമാണ് എഐസിസി നേതൃത്വത്തിന്‍റെ അതൃപ്തിക്ക് കാരണമായത്.
കോണ്‍ഗ്രസില്‍ കറിവേപ്പില സംസ്‌കാരമാണെന്ന മട്ടില്‍ കെ.പി.സി.സി നേതൃത്വത്തിനെതിരെ എം.കെ. രാഘവന്‍ എം.പി നടത്തിയ കടന്നാക്രമണത്തോടെ കുറച്ചുകാലമായി സംസ്ഥാന കോണ്‍ഗ്രസില്‍ പുകയുന്ന അസ്വസ്ഥത പരസ്യമായ വിഴുപ്പലക്കായിമാറി. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കാനിരിക്കെയാണ് നേതൃത്വത്തിന് തലവേദനയായി പാര്‍ട്ടിയില്‍ തര്‍ക്കം കനക്കുന്നത്. സംസ്ഥാനത്ത് പിണറായി സര്‍ക്കാരിനെതിരെ വന്‍ ജനവികാരം ഉയര്‍ന്നിരിക്കുന്ന സാഹചര്യം മുതലാക്കാനും അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും പാര്‍ട്ടിയും മുന്നണിയും ഒരുങ്ങുമ്പോള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നിലയിലുള്ള തര്‍ക്കങ്ങള്‍ ഉയരുന്നത് ഗുണപരമല്ലെന്ന് നേതൃത്വം കാണുന്നു.
അതേസമയം പ്രവര്‍ത്തകരുടെ പൊതുവികാരമാണ് രാഘവന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി കെ. മുരളീധരന്‍ രാഘവന് ഭാഗിക പിന്തുണ നല്‍കിയപ്പോള്‍ എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ പരസ്യപ്രതികരണങ്ങളില്‍ അതൃപ്തി പ്രകടമാക്കി. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പരസ്യപ്രതികരണം ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഘവന്‍ ഉന്നയിച്ചത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണെന്നും കെ.പി.സി.സി പ്രസിഡന്റാണ് മറുപടി പറയേണ്ടതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞൊഴിഞ്ഞു.
പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഗുണകരമല്ല. കോണ്‍ഗ്രസിനുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ല. തന്നോടും ഒരുകാര്യവും ആലോചിക്കാറില്ല. പാര്‍ട്ടിക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നായിരുന്നു രാഘവന്റെ പരാമര്‍ശം. കോണ്‍ഗ്രസിലെ ശശി തരൂര്‍ ചേരിയുടെ മുന്‍നിരക്കാരില്‍ പ്രധാനിയാണ് എം.കെ. രാഘവന്‍. തരൂരിനോടുള്ള സമീപനം, പാര്‍ട്ടി പുനഃസംഘടന, കെ.പി.സി.സി അംഗങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങി പല വിഷയങ്ങളിലും നേതാക്കള്‍ക്കിടയില്‍ കുറേക്കാലമായി ഭിന്നത പുകയുന്നുണ്ട്. അതിന്റെ ബഹിര്‍സ്‌ഫുരണമാണ് രാഘവന്റെ പ്രതികരണം.
കെ.പി.സി.സി നേതൃത്വത്തോട് മുമ്പേ വിയോജിപ്പിലുള്ള വി.എം. സുധീരന്റെ സാന്നിദ്ധ്യത്തിലായിരുന്നു രാഘവന്റെ കടന്നാക്രമണം. പാര്‍ട്ടി പുനഃസംഘടനകളില്‍ തന്നെ സ്ഥാനമാനങ്ങളിലേയ്ക്ക് പരിഗണിക്കുന്നില്ലെന്ന പരാതി കുറെ കാലമായി രാഘവനുണ്ട്. തരൂരുമായി ചങ്ങാത്തത്തില്‍ ആയിരുന്നില്ലെങ്കില്‍ രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുചാടാനുള്ള സമയം അതിക്രമിച്ചതായി കരുതുന്നവരുണ്ട്.കെ.പി.സി.സിയില്‍ അറുപത് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ പട്ടിക റായ്‌പൂര്‍ പ്ലീനറിക്ക് തൊട്ടുമുമ്പേ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. പരാതികളെ തുടര്‍ന്നാണ് അംഗീകാരം വൈകുന്നതെന്നാണ് സൂചന.
തങ്ങളോട് ആലോചിച്ചില്ലെന്ന ആരോപണം എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഉയര്‍ത്തിയതോടെ തര്‍ക്കമായി. പ്ലീനറി സമ്മേളനത്തില്‍ സംസ്ഥാന നേതാക്കള്‍ പരസ്‌പരം കലഹിച്ചതും വാര്‍ത്തയായിരുന്നു. എ.ഐ.സി.സി സമ്മേളനം കഴിഞ്ഞിട്ടും പാര്‍ട്ടിയോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എം.കെ. രാഘവന്റെ പരസ്യപ്രതികരണമെന്ന് വ്യാഖ്യാനമുണ്ട്. നയപരമായ പ്രധാന വിഷയങ്ങളില്‍ നിലപാടെടുക്കാന്‍ രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നിട്ട് നാളുകളായി. അതിനാല്‍ കാര്യമായ ആലോചനകള്‍ നടക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഡി.സി.സി തലം വരെയുള്ള പുനഃസംഘടന എങ്ങുമെത്തിയിട്ടില്ല.
ശശി തരൂരിനെ കേരളത്തില്‍ സജീവമായി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായം പലര്‍ക്കുമുണ്ടെങ്കിലും നേതൃത്വം അനുകൂലമല്ലെന്ന പരാതിയും ചിലര്‍ക്കുണ്ട്. നികുതി വര്‍ദ്ധന, ലൈഫ് മിഷന്‍ കോഴ തുടങ്ങി സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ നിരവധി വിഷയങ്ങളുണ്ടായിട്ടും പ്രതിപക്ഷ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന് വിഷയം ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ലെന്ന പരാതി ഘടകകക്ഷികള്‍ക്കുണ്ട്.