ന്യൂഡല്‍ഹി : 24 വർഷത്തിനിടെ ആദ്യമായി ഗാന്ധി കുടുംബാഗമല്ലാത്ത പ്രസിഡൻ്റിനെ സ്വീകരിക്കാൻ കോൺഗ്രസ് പാർട്ടി ഒരുങ്ങിക്കഴിഞ്ഞു. ശശി തരൂരാണോ മല്ലികാർജുൻ ഖാർഗെയാണോ ആ സ്ഥാനത്തേക്ക് എത്തുന്നതെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിക്ക് പകരം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ഇന്ത്യയിലുടെ നീളമുള്ള 9,500 പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികൾ തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ന് (ഒക്ടോബർ 19) ഫലം പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ് പാർട്ടിക്ക് പുതിയ സാരഥിയെത്തും.
പാർട്ടിയുടെ പ്രവർത്തനരീതിയിൽ ഒരു മാറ്റം അനിവാര്യമാണെന്നും ആ മാറ്റത്തിൻ്റെ സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടുകയും ചെയ്യുന്ന വ്യക്തിയാണ് ശശി തരൂർ. അതേസമയം മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയുടെ പേരിൽ ‘അനൗദ്യോഗിക സ്ഥാനാർത്ഥി’ എന്നറിയപ്പെടുന്നു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഈ തിരഞ്ഞെടുപ്പിൽ തികച്ചും പക്ഷപാതരഹിതമായാണ് പ്രവർത്തിച്ചതെന്ന് ഇരു സ്ഥാനാർത്ഥികളും വ്യക്തമാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ പാർട്ടിയുടെ പല സംസ്ഥാന മേധാവികളും തന്നെ കാണാൻ എത്തിയില്ലെന്ന് ശശി തരൂർ ആരോപിച്ചിരുന്നു.





























