വയനാട് : മോഷണകുറ്റമാരോപിച്ച് ദളിത് യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. മണിച്ചിറ അമ്പലക്കുന്ന് കോളനിയിലെ ഗിരീഷിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയ്ക്ക് പിന്നാലെ യുവാവിന്‍റെ ആരോപണം നിഷേധിച്ച് പോലീസും എത്തി. ആരോപണം തെറ്റാണെന്നും ഗിരീഷിനെ മർദ്ദിച്ചിട്ടില്ലെന്നുമാണ് ബത്തേരി പോലീസ് നൽകുന്ന വിശദീകരണം.
അമ്പലക്കുന്ന് പ്രദേശത്തെ വീട്ടിൽ നടന്ന മോഷണക്കേസിലാണ് ബത്തേരി പോലീസ് ഗിരീഷിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. സ്റ്റേഷനിൽ എത്തിയ ഗിരീഷിനെ കുറ്റമേൽക്കാൻ ആവശ്യപ്പെട്ട് എസ്ഐയും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ഉയരുന്ന ആരോപണം. പോലീസിന്റെ അടിയിൽ ഗിരീഷിന്‍റെ കഴുത്തിന് പരിക്കേറ്റു. നിലവിൽ യുവാവ് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം സ്‌റ്റേഷനിൽ നിന്നും പോലീസ് ഇറക്കി വിട്ടതായും പരാതിയുണ്ട്. പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗിരീഷിന്‍റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.





























