പത്തനംതിട്ട : മൈലപ്രാ സർവീസ് കോ ഒപ്പറേറ്റീവ് ബാങ്കിലെ കോടികളുടെ തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്നും നിക്ഷേപകരുടെ പണം അടിയന്തിരമായി തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് തിങ്കൾ രാവിലെ 10ന് സഹകാരികളുടെ സഹകരണത്തോടെ മാർച്ചും ഉപരോധവും സംഘടിപ്പിക്കുന്നതിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സിപിഎം ഏരിയ കമ്മിറ്റിഅംഗം ആയിരിക്കുന്ന വ്യക്തി വർഷങ്ങളായി പ്രസിഡന്റായിരിക്കുന്ന മൈലപ്ര സഹകരണ ബാങ്കിലെ തട്ടിപ്പിന് പ്രസിഡന്റും സെക്രട്ടറിയും ഒരുപോലെ ഉത്തരവാധികളാണെന്നും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും പിന്തുണയോടെയാണ് ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടുള്ളതെന്ന് യോഗം ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെകുറിച്ച് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി പ്രത്യേക അന്വേഷണ ഏജൻസിയെ നിയോഗിച്ച് കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട സഹകരണ സർക്കിൽ യൂണിയൻ പ്രസിഡന്റ് കൂടിയായ ബാങ്ക് പ്രസിഡന്റിന്റെ പൂർണ്ണമായ അറിവോടെയും പങ്കാളിത്തത്തോടെയുമാണ് ബാങ്ക് തട്ടിപ്പ് നടന്നിട്ടുള്ളതെന്നും സെക്രട്ടറിയെ സസ്‌പെന്റ് ചെയ്താൽ മാത്രം പ്രശ്‌നം അവസാനിക്കുന്നതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അധ്യക്ഷത വഹിച്ചു.
ഡിസിസി ഭാരവാഹികളായ അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, എലിസബേത്ത് അബു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, പി.കെ ഗോപി, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ വിത്സൺ തുണ്ടിയത്ത്, ബേബി മൈലപ്ര, ജെസി വർഗീസ്, ആർ പ്രകാശ്, തോമസ് എബ്രഹാം, പി കെ പ്രകാശ്, സുനിൽ മൂലക്കോണിൽ, ലിബു മാത്യു, സിബി ജേക്കബ്, സി എ തോമസ്, മാത്തുകുട്ടി വർഗീസ്, ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ എസ് സുനിൽകുമാർ, അനിത തോമസ്, ജനകമ്മ സോമരാജൻ എന്നിവർ പ്രസംഗിച്ചു.
മൈലപ്ര സഹകരണ ബാങ്കിലെ കോൺഗ്രസ് ഭരണ സമിതി അംഗങ്ങൾ രാജി വെയ്ക്കുന്നതിന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർദ്ദേശം നൽകി. തട്ടിപ്പിന്റെ പേരിൽ സസ്‌പെന്റ് ചെയ്യപ്പെട്ട സഹകരണ ബാങ്ക് ജീവനക്കാരുടെ കോൺഗ്രസ് അനൂകൂല സംഘടനയുടെ സംസ്ഥാന ഭാരവാഹികൂടിയായ സെക്രട്ടറിക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കെപിസിസിയോട് ആവശ്യപ്പെടുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.































