ന്യൂഡല്‍ഹി : ഹിന്ദു-മുസ്ലിം പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി വർഗീയ കാർഡ് ഇറക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് പരാതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ പ്രസംഗം. കോൺഗ്രസ് അവരുടെ പ്രകടപത്രികയിൽ പറയുന്നതനുസരിച്ച് അമ്മമാരുടേയും സഹോദരിമാരുടേയും കൈവശമുള്ള സ്വർണം വിതരണം ചെയ്യും. രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ് എന്നായിരുന്നു മൻമോഹൻ സിങ് സർക്കാരിന്റെ വാദമെന്നും ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് കോണ്‍ഗ്രസടക്കം രംഗത്തുവന്നിട്ടുള്ളത്. അധികാരത്തിനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആർ.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും പരിശീലത്തിന്റെ പ്രത്യേകതയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. രാജ്യത്തെ 140 കോടി ജനങ്ങൾ ഇനി ഈ നുണയുടെ ഇരകളാകാൻ പോകുന്നില്ല. കോൺഗ്രസിന്റെ പ്രകടനപത്രിക ഓരോ ഇന്ത്യക്കാരനുമുള്ളതാണ്. അത് തുല്യതയെക്കുറിച്ചും എല്ലാവരുടെ നീതിയെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്നും ഖാർഗെ എക്സിൽ ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ നരേന്ദ്രമോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഭയം കാരണം അദ്ദേഹം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസിന്റെ വിപ്ലവകരമായ പ്രകടനപത്രികയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യം ഇനി തൊഴിലിനും ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.