ന്യൂഡൽഹി : ആരവല്ലി മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഈ മാസം 26ന് ആയിരങ്ങളെ അണിനിരത്തി ജയ്പൂരിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്നും കോൺഗ്രസ് ഭരണകാലത്താണ് ഖനന മാഫിയെ സഹായിച്ചതെന്നും ബിജെപി തിരിച്ചടിച്ചു. ആരവല്ലി മലനിരകളുടെ പുതിയ നിർവചനം സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജസ്ഥാനിലും ഹരിയാനയിലും കാണാനായത്. പ്രതിഷേധത്തിന് പിന്നാലെ രാഷ്ട്രീയ പോരും ശക്തമായി.
സമുദ്ര നിരപ്പിൽ നിന്ന് നൂറ് മീറ്റർ ഉയരമുള്ള മലനിരകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി അംഗീകരിക്കേണ്ടതുള്ളു എന്നാണ് സുപ്രീംകോടതി നിർദേശം. ഖനന മാഫിയ ഇത് മുതലെടുക്കുന്നു എന്നാണ് കോൺഗ്രസിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും ആരോപണം. ആശങ്ക കടുത്തതോടെ ആയിരക്കണക്കിനാളുകളാണ് രാജസ്ഥാനിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരവല്ലി മലകളുടെ സംരക്ഷണമല്ല കച്ചവടമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം എന്ന് കോൺഗ്രസ് ആരോപിച്ചു. ആരവല്ലി മലനിരകൾക്കുള്ള മരണ വാറണ്ടാണ് പുതിയ നിർവചനം എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.





























