പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം തുടങ്ങില്ല. കൊവിഡ്, നിപ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ് കൂടുതൽ ശ്രദ്ധ തിരിച്ചതോടെയാണ് നടപടികൾ വൈകുന്നത്. ഡോക്ടർമാരടക്കമുള്ളവരുടെ നിയമനത്തിലും തീരുമാനമായിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോന്നി മെഡിക്കൽ കോളജ് വികസനമായിരുന്നു ആദ്യ പിണറായി സർക്കാർ മുന്നോട്ട് വെച്ച പ്രധാന അജണ്ട. അതിനായി ആശുപത്രി സന്ദർശനം, അവലോകന യോഗം ഒക്കെയായി തിരക്കിട്ട പരിപരാടികൾ. എന്നാൽ ആ വേഗത കോന്നി മെഡിക്കൽ കോളേജ് വികസനത്തിൽ ഇപ്പോഴില്ല. സെപ്റ്റംബർ 11 ന് അത്യാഹിത വിഭാഗവും ഐസിയു ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനവും തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സൗകര്യങ്ങൾ ഒരുക്കുന്നത് എങ്ങും എത്തിയില്ല.
ഐസിയു വിഭാഗത്തിലെ കിടക്കകൾ മാത്രമാണ് സജീകരിച്ചിട്ടുള്ളത്. മൈനർ ഓപ്പറേഷൻ തിയറ്റർ പോലും സജ്ജമല്ല. നിലവിലെ സൗകര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത് ഭാവിയിൽ കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. ഓപി പ്രവർത്തനത്തിന് പിന്നാലെ കിടത്തി ചികിത്സ തുടങ്ങുകയും പിന്നീട് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
അത്യാഹിത വിഭാഗം പ്രവർത്തനത്തിന് മുന്നോടിയായി 10 ജൂനിയർ റസിഡന്റ്, 18 സീനിയർ റെസിഡന്റ് എട്ട് അധ്യാപകർ എന്നി തസ്തികകളിൽ നിയമനം ആവശ്യപ്പെട്ടിരുന്നു. ഇതിലും അന്തിമന തീരുമാനം ആയിട്ടില്ല. മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിച്ചാൽ അടുത്ത അധ്യയന വർഷം ക്ലാസുകൾ തുടങ്ങാം. എന്നാൽ പാരിസ്ഥിതിക അനുമതി കിട്ടാത്തതിനാൽ അക്കാദമിക് വിഭാഗത്തിന്റെ പൂർത്തീകരണം, ക്വാർട്ടേഴ്സ്, ഹോസ്റ്റലുകൾ എന്നിവയുടെ നിർമ്മാണവും പാതിവഴിയിലാണ്