മലപ്പുറം : സിറ്റിങ് എം.പി.മാർ പരസ്പരം മണ്ഡലം മാറി മത്സരിക്കുന്നുവെന്നതു മാത്രമാണ് ഇക്കുറി മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ പുതുമ. ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കും എം.പി. അബ്ദുസ്സമദ് സമദാനിയെ പൊന്നാനിയിലേക്കും മാറ്റുന്നതിനുപിന്നിൽ കാരണങ്ങൾ പലതുണ്ട്. ലക്ഷ്യം ഒന്നുമാത്രം; കൂടുതൽ തിളക്കമുള്ള വിജയം. പൊന്നാനിയിലെ ഹാട്രിക് വിജയത്തിനുശേഷമാണ് ഇ.ടി. മലപ്പുറത്ത് കന്നിയങ്കത്തിന് ഇറങ്ങുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെത്തുടർന്ന് 2021-ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സമദാനി മലപ്പുറം എം.പി.യായത്. സമദാനിക്ക് പൊന്നാനിയിലും ഇത് ആദ്യ മത്സരം.
ഇരുവരും ജന്മദേശം ഉൾപ്പെടുന്ന സ്വന്തം മണ്ഡലത്തിൽനിന്നാണ് ഇക്കുറി മത്സരിക്കുന്നത്. സീറ്റുമാറ്റത്തിന് കാരണമായി ലീഗ് നേതൃത്വം തുറന്നുപറയുന്നത് അതൊന്നുമാത്രം. ഇ.ടി. കൊണ്ടോട്ടി നിയമസഭാമണ്ഡലത്തിലെ വാഴക്കാട് മപ്രം സ്വദേശിയാണ്. സമദാനി കോട്ടയ്ക്കൽ സ്വദേശിയും. ഇരുവരും മണ്ഡലത്തിൽ തിളങ്ങട്ടെയെന്ന് പാർട്ടി.മലപ്പുറത്ത് ഇ.ടി.യാണെങ്കിൽ കൂടുതൽ ഭൂരിപക്ഷം നേടാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. സമുദായ സമവാക്യങ്ങളാണു കാരണം. പൊന്നാനിയിൽ കൂടുതൽ പൊതുവോട്ടുകൾ നേടാൻ സമദാനിക്കും കഴിയുമെന്ന് കണക്കുകൂട്ടുന്നു.































