കോട്ടയം : നഗരത്തിലെ ആകാശപ്പാതയുടെ തുടർനിർമാണ സാധ്യതകൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി വീണ്ടും പരിശോധന. റവന്യൂ, പോലീസ്, മോട്ടോർ വാഹനവകുപ്പ്, നാറ്റ്പാക്, പൊതുമരാമത്ത് എന്നിവരുെട നേതൃത്വത്തിലായിരുന്നു സ്ഥലപരിശോധന. നാറ്റ്പാക് തയ്യാറാക്കിയ രൂപകൽപ്പന പ്രകാരം ആറ് ലിഫ്റ്റുകളും മൂന്ന് ഗോവണികളുമാണ് ആകാശപ്പാതയിലുള്ളത്. ഇവ അഞ്ച് സ്ഥലങ്ങളിലായാണ് സ്ഥാപിക്കുന്നത്. ഇതിൽ മൂന്നിടങ്ങളിൽ ഗതാഗതതടസ്സമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സംഘം വിലയിരുത്തി. എന്നാൽ, തിരുനക്കര സ്റ്റാൻഡിൽനിന്ന് ബസുകൾ ഇറങ്ങിവരുന്ന റോഡിലും ബേക്കർജങ്ഷനോടുചേർന്ന് സി.എസ്.ഐ. കോംപ്ലക്സ് ഭാഗത്തും സ്ഥലപരിമിതിയുണ്ടെന്നാണ് കണ്ടെത്തൽ.
റോഡിന്‍റെ ഘടനയ്ക്കുണ്ടാകുന്ന മാറ്റവും താലൂക്ക് സർവേയർ, എൽ.എ.തഹൽസിൽദാർ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ വിലയിരുത്തി. ഇവർ ഇത് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് നൽകും. തുടർചർച്ചകൾക്കുശേഷം വിശദമായ റിപ്പോർട്ട് കളക്ടർ ഹൈക്കോടതിക്ക് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.





























