പത്തനംതിട്ട : നിർമ്മാണ പ്രവർത്തനങ്ങൾ 50% പോലും പൂർത്തിയാകാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഉദ്ഘാടനം എങ്ങനെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയതെന്ന ചോദ്യവുമായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും പ്രവർത്തനങ്ങളിലുമുണ്ടായ അപാകതയെ തുടർന്ന് തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരോട് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ഇരു ആശുപത്രികളിലും കഴിഞ്ഞ പത്ത് വർഷം നടന്ന നിർമ്മാണ പ്രവർത്തനങ്ങളും പർച്ചേഴ്സിങ്ങ് ഉൾപ്പടെയുള്ള കാര്യങ്ങളും അന്വേഷിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉടൻ തന്നെ ജനറൽ മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അപര്യാപ്തത പരിഹരിക്കും. കെ.എസ്.ഇ.ബി സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് 1000 കെവി ഉയർത്താൻ പ്രൊപ്പോസൽ തയ്യാറാക്കും. ആധുനിക സിടി സ്കാൻ മിഷൻ വാങ്ങുന്നതിന് നടപടി സ്വീകരിക്കും. ഒപി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സെപ്റ്റംബർ 30ന് മുമ്പും സിസിയു ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ 31 നുള്ളിലും പൂർത്തിയാക്കാൻ മന്ത്രി കർശന നിർദേശം നൽകി. ഇത് സംബന്ധിച്ചുള്ള മറ്റ് നിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനൊപ്പം റിവേഴ്സ് എസ്റ്റിമേറ്റുകൾക്ക് അംഗീകാരം നൽകാനും യോഗത്തിൽ തീരുമാനമായി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം കഴിയുന്നതിന് മുൻപ് ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ച വിഷയത്തിലും അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അബിൻ വർക്കി കോടിയാട്ട് എംഎൽഎ പറഞ്ഞു. 24 മണിക്കൂറും പൂർണ്ണമായും പ്രവർത്തിക്കുന്ന വിധത്തിൽ ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രിയെ മാറ്റുമെന്നും എംഎൽഎ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മാ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ആരോഗ്യ വകുപ്പ്, പിഡബ്ലുഡി, കിറ്റ്കോ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
15-ാം ധനകാര്യ കമ്മിഷന്റെ വിഹിതമായി ആറന്മുള നിയോജക മണ്ഡലത്തിന് 3 കോടി 88 ലക്ഷം രൂപ അനുവദിച്ചതായി അബിൻ വർക്കി കോടിയാട്ട് എംഎൽഎ പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ ഫാമിലി, കമ്മ്യൂണിറ്റി ഹെൽത്തു സെന്ററുകളുടെ പ്രവർത്തനങ്ങൾക്കായിട്ടാണ് തുക അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ എഫ്എച്ച്സി വല്ലന, സിഎച്ച്സി ഇലന്തൂർ, പിഎച്ച്സി കോയിപ്പുറം, പിഎച്ച്സി മല്ലപ്പുഴശേരി, പിഎച്ച്സി ഓതറ, എഫ്എച്ച്സി കോയിപ്പുറം, എഫ്എച്ച്സി മെഴുവേലി എന്നിവിടങ്ങളിലാണ് തുക വിനിയോഗിക്കുകയെന്ന് അബിൻ വർക്കി എംഎൽഎ വ്യക്തമാക്കി.






























