ഹരിപ്പാട് : വൈദ്യുതി തൂണുകൾ റോഡിന്റെ മധ്യഭാഗത്ത് നിലനിർത്തിക്കൊണ്ട് ഹരിപ്പാട് ദേശീയപാത നിർമാണം. തൂണുകൾ നിൽക്കുന്നതിന്റെ ഇരുവശത്തും ടാർ ചെയ്യുകയാണ്. ദേശീയപാതാ അതോറിറ്റി മാസങ്ങൾക്കു മുൻപ് പണമടച്ചിട്ടും തൂണുകൾ മാറ്റാൻ വൈദ്യുതിബോർഡ് തയ്യാറാകാത്തതാണ് വിനയാകുന്നത്. ആർ.കെ. ജംഗ്ഷന്‍ മുതല്‍ റെയിൽവേറോഡുവരെയുള്ള ഭാഗത്താണ് ഇതേരീതിയിൽ ടാർ ചെയ്യുന്നത്. സർവീസ് റോഡിന്റെയും ആറുവരിപ്പാതയുടെയും ടാറിങ് ആർ.കെ. ജംഗ്ഷനില്‍ നിന്ന് വടക്കോട്ട് തുടങ്ങിയിട്ടുണ്ട്.
ഇവിടെയാണ് റോഡിന്റെ മധ്യഭാഗത്ത് വൈദ്യുതി തൂണുകളുള്ളത്. ആർ.കെ. ജംഗ്ഷനില്‍ നിന്ന് തെക്കോട്ട് ദേശീയപാതയുടെ ഇരുവശങ്ങളിലെയും വൈദ്യുതി തൂണുകൾ നേരത്തേ മാറ്റി സ്ഥാപിച്ചിരുന്നു. ഈ ഭാഗങ്ങളിൽ റോഡു നിർമാണത്തിനു തടസ്സമില്ല. വൈദ്യുതി തൂണുകൾ മാറ്റുന്നതിനായി കെ.എസ്.ഇ.ബി.യുടെ കണക്കെടുപ്പ് പ്രകാരമുള്ള പണം ദേശീയപാതാ അതോറിറ്റി നേരത്തേ അടച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ജോലികൾക്കു ബന്ധപ്പെട്ടവർ കാലതാമസം വരുത്തുകയാണെന്ന് ആക്ഷേപമുണ്ട്. ദേശീയപാത നിർമാണം തടസ്സപ്പെടാതിരിക്കാനാണ് ഇതേ രീതിയിൽ ടാർ ചെയ്യുന്നത്. വൈദ്യുതി തൂണുകൾ മാറ്റിയശേഷം അത്രയും സ്ഥലത്ത് വീണ്ടും ടാർ ചെയ്യും. ഹരിപ്പാടിനൊപ്പം ജില്ലയിലെ മറ്റു സ്ഥലങ്ങളിലും ഇതേ സ്ഥിതിയുണ്ട്.






























