മല്ലപ്പള്ളി : കീഴ്‌വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ബഹുനിലമന്ദിരം പണി വീണ്ടും മുടങ്ങി. മാർച്ചിൽ നിർത്തിവെച്ച പണി ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. ഈ കാലാവധി നീട്ടിനൽകാൻ അപേക്ഷ നൽകിയിരിക്കുകയാണ്. പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. ഹയർസെക്കൻഡറി ക്ലാസുകൾ നടത്തുന്നതിന് കെട്ടിടം തീർക്കാൻ സംസ്ഥാന ബജറ്റിൽ നീക്കിവെച്ച തുകയിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 2018 ജൂലായ് 23-നാണ് ഭരണാനുമതി നൽകിയിരുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിനായിരുന്നു അന്ന് നിർമാണച്ചുമതല. എസ്റ്റിമേറ്റ് എടുക്കാൻ ജില്ലാപഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന് ഭരണാനുമതി കൈമാറിയിരുന്നു. എന്നാൽ ഇതിന് കൺസൾട്ടൻസിയായി കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിനെ ചുമതലപ്പെടുത്തുകയാണ് ഇവർ ചെയ്തത്.
മണ്ണുപരിശോധനയും മറ്റും നടത്താൻ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നിർദേശിച്ചു. 1975-76 കാലഘട്ടത്തിൽ നിർമിച്ച ഓടിട്ട കെട്ടിടമാണ് ഒഴിവാക്കിയത്. അന്ന് മണ്ണ് പരിശോധന നടത്തി പ്ലാൻ തയ്യാറാക്കിയെങ്കിലും ഫീസിനത്തിൽ 1.64 ലക്ഷം രൂപ നൽകാതെ ജില്ലാപഞ്ചായത്ത് ഒഴിഞ്ഞുമാറി. ഇതോടെ പ്രവൃത്തി കടലാസിൽ ഒതുങ്ങുകയും ചെയ്തു. നാല് വർഷമായി പ്ലാനും ഫയലിൽവെച്ച് കെടുകാര്യസ്ഥത കാട്ടിയ ജില്ലാപഞ്ചായത്തിനെ ഇതോടെ നിർമാണച്ചുമതലയിൽനിന്ന് ഒഴിവാക്കി. 154.90 ലക്ഷം രൂപയുടെ മന്ദിരം പണിയാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തി 2022 മാർച്ച് 30-ന് സർക്കാർ ഉത്തരവാകുകയും ചെയ്തു. പുതിയ ഭരണാനുമതിയിൽ ഉൾപ്പെടുത്തി വീണ്ടും മണ്ണുപരിശോധന നടത്തിയാണ് പിഡബ്ള്യുഡി കെട്ടിടം പണി തുടങ്ങിയത്.






























