റാന്നി: റാന്നിയുടെ ആരോഗ്യമേഖലയ്ക്ക് പുതിയ ഉയരങ്ങൾ സമ്മാനിച്ചുകൊണ്ട് നിലയ്ക്കലിൽ പുതിയ ആശുപത്രിയുടെയും പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൻ്റെയും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 4 ന് പകൽ 11ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പതിറ്റാണ്ടുകളായി പെരുനാട്ടിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്ന പെരുനാട് ആശുപത്രിയിലെ കിടത്തി ചികിത്സ എംഎൽഎ മുൻകൈയെടുത്ത് യാഥാർത്ഥ്യമാക്കിയതിന് തുടർച്ചയായി ആവിഷ്കരിക്കപ്പെട്ട പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് 2.25 കോടി രൂപ ചിലവഴിച്ച് പെരുനാട്ടിലും 6.12 കോടി രൂപ ചിലവഴിച്ച് നിലയ്ക്കലും ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആശുപത്രി കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും പിന്തുണയോടെ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്.
റാന്നിയുടെ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങായി റാന്നി താലൂക്ക് ആശുപത്രിയിൽ 17 കോടി രൂപയോളം ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. അങ്ങാടി പഞ്ചായത്തിൽ 2.12 കോടി രൂപ ചിലവഴിച്ചാണ് ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പഴവങ്ങാടി ആരോഗ്യ കേന്ദ്രത്തിന് 1.57 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെയും നിർമാണം പൂർത്തീകരിച്ചു. വെളളയിലും കൊറ്റനാടും എംഎൽഎ ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ വീതം ചിലവഴിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായിട്ടുണ്ട്. വെച്ചൂച്ചിറയിൽ 4 കോടി കോടി രൂപയുടെ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾക്ക് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്.
എഴുമറ്റൂരിന്റെ ആരോഗ്യമേഖലയ്ക്ക് ഉണർവേകി എഴുമറ്റൂർ സി എച്ച് സിക്കായി 8 കോടി രൂപ ചിലവഴിച്ച് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണവും അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടാങ്ങൽ ആശുപത്രിയിലെ മെയിൻ സെൻ്റർ നിർമ്മിക്കുന്നതിനായി 55 ലക്ഷം രൂപയാണ് അനുവദിച്ചത്. അയിരൂർ കാഞ്ഞീറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 36 ലക്ഷം രൂപ ചിലവഴിച്ച് നവീകരണ പ്രവർത്തികളും ലാബും സജ്ജമാക്കുകയും ചെയ്തു. ബ്ലോക്ക് ആരോഗ്യ കേന്ദ്രമായി കാഞ്ഞീറ്റുകര ആശുപത്രിയെ ഉയർത്തുകയും ചെയ്തു. 2022- 23 പദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ വീതം ചിലവഴിച്ച് പ്ലാങ്കമൺ, ളാഹ, അട്ടത്തോട്, തുലാപ്പള്ളി, കക്കാട്, കാട്ടൂർ, അയിരൂർ സൗത്ത് എന്നീ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണവും ഭൂരിഭാഗവും പൂർത്തിയാക്കുകയും മറ്റുള്ളവ അവസാന ഘട്ടത്തിലേക്ക് എത്തുകയും ചെയ്തു.
2023- 24 പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ വീതം ചിലവഴിച്ച് വെച്ചൂച്ചിറ മെയിൻ സെൻറർ, വാളക്കുഴി, റാന്നി പഴവങ്ങാടി ആരോഗ്യ കേന്ദ്രം, കോട്ടാങ്ങൽ, കുന്നം എന്നിവിടങ്ങളിൽ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. കോട്ടാങ്ങൽ, തെള്ളിയൂർ, ചെറുകോൽ, കൊറ്റനാട് എന്നിവിടങ്ങളിലും പുതിയ ആശുപത്രി കെട്ടിടങ്ങൾക്കുള്ള പദ്ധതി അനുവദിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
ആയുർവേദ ഹോമിയോ മേഖലകളിൽ ബൃഹത്തായ പദ്ധതികളാണ് ഈ കാലഘട്ടങ്ങളിൽ നടപ്പാക്കിയതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
അയിരൂരിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ 1 കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ആധുനിക സൗകര്യത്തോടു കൂടിയുള്ള ഫിസിയോതെറാപ്പി യൂണിറ്റ് ഇവിടെ പ്രവർത്തനം ആരംഭിച്ചു. വെള്ളയിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ ദീർഘകാലമായുള്ള ഉടമസ്ഥാവകാശ തർക്കം പരിഹരിച്ച് ആരോഗ്യവകുപ്പിന് തന്നെ അവകാശം നിശ്ചയിച്ച് നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. ഫിസിയോ തെറാപ്പി യൂണിറ്റ്, ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ലാബ് എന്നിവ ഇവിടെ പ്രവർത്തനമാരംഭിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന യോഗ സെൻററും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഈ നിലയിൽ റാന്നിയുടെ ആരോഗ്യ മേഖലയിൽ ചരിത്രത്തിൽ ഇല്ലാത്ത വികസനങ്ങളാണ് ഈ കാലഘട്ടത്തിൽ നടപ്പിലാക്കിയത്.
































