പന്തളം : പന്തളത്താരംഭിച്ച ജില്ലയിലെ ആദ്യത്തെ ഭവനസമുച്ചയത്തിന്റെ പണി ഇഴഞ്ഞു നീങ്ങുന്നു. ആദ്യം കോവിഡിൽ മുടങ്ങിപ്പോയ പണി പിന്നീട് പുനരാരംഭിച്ചെങ്കിലും സാധനസാമഗ്രകളുടെ വിലവർധനയും കരാറുകാരന് പാർട്ട് ബില്ല് മാറിക്കിട്ടാത്തും കാരണം പണി ഇഴഞ്ഞാണ് നീങ്ങുന്നത്.
2020 ഓഗസ്റ്റിലാരംഭിച്ച പണിയാണ് ഇനിയും പൂർത്തിയാകാതെ കിടക്കുന്നത്. രണ്ട് ഫ്ളാറ്റുകളാണ് മുടിയൂർക്കോണത്ത് പണിയാരംഭിച്ചത്. ഒന്നിന്റെ ഭിത്തികൾ, തറയുടെ വാർപ്പ്, വയറിങ്, പ്ലംബിങ്, ശൗചാലയത്തിന്റെ ടാങ്കുകൾ, ട്രാൻസ്‌ഫോർമർ തുടങ്ങിയ പണികളാണ് ഇനിയും പൂർത്തിയാകാനുള്ളത്. ഇതിനായി ടെൻഡർ നടപടികളും നടത്തേണ്ടതുണ്ട്. സമീപത്തായുള്ള രണ്ടാമത്തെ വലിയ കെട്ടിടസമുച്ചയം ആദ്യം പണിത നിലയിൽത്തന്നെ നിൽക്കുന്നതേയുള്ളൂ.
പന്തളം നഗരസഭയുടെ 72.5 സന്റ് സ്ഥലത്താണ് ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയം നിർമിക്കുന്നത്. ഒരു ടവറിൽ 32 ഫ്ളാറ്റുകളും രണ്ടാമത്തെ ടവറിൽ 12 ഫ്ളാറ്റുകളുമടക്കം 44 കുടുംബങ്ങൾക്കാണ് ഇവിടെ താമസസൗകര്യം ഒരുക്കുന്നത്. ഒരു ഫ്ളാറ്റിന്റെ തറ വിസ്തീർണം 500 ച.അടിയാണ്. രണ്ട് കിടപ്പുമുറികളും ഒരുഹാളും അടുക്കളയും ശൗചാലയവുമടങ്ങുന്നതാണ് ഓരോ ഫ്ളാറ്റും. ദേശീയതലത്തിൽ നടത്തിയ ടെൻഡറിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് എന്ന സ്ഥാപനമാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ആറുമാസത്തിനകം പണി പൂർത്തീകരിക്കാനായുള്ള സാങ്കേതിക വിദ്യകൾ അവംലംബിച്ചായിരുന്നു പണി തുടങ്ങിയത്. പന്തളം നഗരസഭയുടെ ലൈഫ് പദ്ധതി ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട 30 പേരും പട്ടികജാതിവകുപ്പ് ലഭ്യമാക്കിയിട്ടുള്ള ഭൂരഹിതഭവനരഹിതരുടെ ലിസ്റ്റിൽനിന്ന് അർഹരെന്നുകണ്ടെത്തുന്നവരുമടക്കം 44 കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കുന്നതിനാണ് നീക്കം.






























