ചെങ്ങന്നൂര്‍ : സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ചെങ്ങന്നൂരിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന കുടിലില്‍ ജോര്‍ജിന്റെ സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നഗരസഭ ഉത്തരവിറക്കി. നഗരസഭയുടെ അനുമതിയില്ലാതെയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അതിനായി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും അതനുസരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍മ്മാണം തടഞ്ഞു കൊണ്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി സെക്രട്ടറി എസ്.നാരായണന്‍ പറഞ്ഞു. കൂടാതെ ആവശ്യമെങ്കില്‍ നിർമ്മാണം തടയുന്നതിനായി പോലീസ് സഹായം നൽകണമെന്ന് കാട്ടി ചെങ്ങന്നൂർ പോലീസിന് കത്തും നൽകിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ സര്‍ക്കാര്‍ തീരുമാനപ്രകാരം കെ.എസ്.ആര്‍.ടി.സി ഒരു സെന്‍റെ സ്ഥലംസ്മാരകത്തിനായി വിട്ടു നല്‍കിയിരുന്നതാണ്. കുടിലില്‍ ജോര്‍ജിന് ഇവിടെ സമാരകം നിര്‍മിക്കണമെന്ന് നാട്ടിലെ ചരിത്ര സ്നേഹികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. ചുവപ്പ് നാടയിൽ കുടുങ്ങി കിടന്ന സ്മാരകം നഗരസഭയുടെ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ ചെയര്‍മാന്‍ കെ.ഷിബു രാജന്റെ ശ്രമഫലമായി യാഥാർത്യമാകുകയായിരുന്നു.
പഴയ മില്‍സ് മൈതാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥലം അളന്നുതിരിച്ച് മതില്‍ പൊളിച്ചുനീക്കി പണികള്‍ നടക്കവേ ആണ് ഇപ്പോള്‍ നഗരസഭ പണികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് സ്മാരക നിര്‍മ്മാണം നടന്നുവന്നിരുന്നത്.