റാന്നി: റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. സെപ്റ്റംബർ മാസത്തോടെ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാകുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. കിഫ് ബി മുഖേന 15.6 കോടി രൂപ ചിലവഴിച്ചാണ് പുതിയ മൂന്നു നില കെട്ടിടം നിർമ്മിക്കുന്നത്. പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലത്തിൻറെ അപര്യാപ്തത നിർമ്മാണം അനിശ്ചിതമായി നീളാനിടയായി. ഇതിനുവേണ്ടി 56 സെൻറ് സ്ഥലമാണ് 3.73 കോടി രൂപയ്ക്ക് സ്വകാര്യ വ്യക്തികളിൽ നിന്ന് വിലയ്ക്ക് വാങ്ങിയത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകിയത് നിർമ്മാണം വൈകാൻ ഇടയാക്കി.
പൊതുമേഖല സ്ഥാപനമായ ഹൈറ്റ്സിനാണ് നിർമാണചുമതല. 17000 ച അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിനുള്ളിൽ ഓപ്പറേഷൻ തിയേറ്റർ, ഫിസിയോതെറാപ്പി യൂണിറ്റ്, ദന്ത പരിശോധന യൂണിറ്റ്, പാലിയേറ്റീവ് കെയർ, രോഗികൾക്കുള്ള കിടപ്പുമുറികൾ, വാർഡുകൾ, ലാബ്സൗകര്യങ്ങൾ, മരുന്ന് സൂക്ഷിക്കുവാൻ ഉള്ള സ്ഥലം, രോഗികൾക്ക് കൂട്ടിരിക്കാൻ എത്തുന്നവർക്ക് വിശ്രമസ്ഥലങ്ങൾ, ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ശബരിമല ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന റാന്നി താലൂക്ക് ആസ്ഥാനത്തെ പ്രധാന ആശുപത്രി എന്ന പ്രത്യേകത റാന്നി താലൂക്ക് ആശുപത്രിക്ക് ഉണ്ട് സീസൺ കാലങ്ങളിൽ ഇവിടെ ശബരിമല വാർഡ് പോലും പ്രവർത്തിക്കുന്നുണ്ട്. മലയോര മേഖലയിലെ ജനങ്ങളുടെ ഏക ചികിത്സാ മാർഗ്ഗമാണ് റാന്നി താലൂക്ക് ആശുപത്രി നിലവിൽ അധികം ഡോക്ടർമാരും അതിനനുസരിച്ചുള്ള ജീവനക്കാരുടെയും സേവനം ഇവിടെ ലഭ്യമാണ് ആശുപത്രിയുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിച്ച് ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതോടെ താലൂക്കിലെ പാവപ്പെട്ടവർക്ക് ഇതൊരു അഭയ കേന്ദ്രമായി മാറും.





























