കോന്നി : ജന വാസ മേഖലയോട് ചേർന്ന സ്ഥലത്തെ പാറകെട്ടിന് മുകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി നാട്ടുകാരുടെ പരാതി. തണ്ണിത്തോട് മേക്കണ്ണം നെടുമ്പുറത്ത് തെക്കേതിൽ എൻ എസ് സുരേഷ്, മണ്പിലാവിൽ ശ്രീനിവാസൻ എന്നിവരാണ് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. തണ്ണിതോട് മേക്കണം അഞ്ചുകുഴി റോഡിനോട് ചേർന്നാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. ഇവിടെ ഏകദേശം പതിനഞ്ച് മീറ്റർ ഉയരവും 35 മീറ്റർ നീളവും ഉള്ള പാറയുടെ മുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത മണ്ണും പാറയും ലോഡ് കണക്കിന് കൂട്ടി ഇട്ടിരിക്കുകയാണ്. വിദേശത്തുള്ള തണ്ണിത്തോട് സ്വദേശിയുടെ പേരിൽ സ്വകാര്യ റിസോർട്ട് നിർമ്മിക്കുവാൻ ആണ് ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നതാണ് പ്രാഥമിക നിഗമനം.
പഞ്ചായത്തിൽ ലഭിച്ച പരാതിയെ തുടർന്ന് തണ്ണിത്തോട് വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മണ്ണ് എടുക്കാൻ അനുമതി നൽകിയിട്ടില്ല എന്നാണ് റവന്യു അധികൃതർ പ്രദേശ വാസികൾക്ക് നൽകിയ മറുപടി. കൂടാതെ നിർമ്മാണ പ്രവർത്തനതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന വഴിയും നീർ ചാലും ഇവർ കെട്ടി അടച്ചിട്ടുണ്ട്. എന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.