അമ്പലത്തറ : രാജ്യത്തിന്‍റെ മികച്ച സ്റ്റേറ്റ്മാന്‍ ആയിരിക്കേണ്ട പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ പറഞ്ഞു. ഇ.എം.എസ് അക്കാദമിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു തീവ്രഹിന്ദുത്വത്തിന്‍റെ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കുക എന്ന നിലയിലേക്ക് രാജ്യം പോവുകയാണ്. ഏറ്റവുമധികം വൈവിധ്യങ്ങള്‍ ഉള്ള സമൂഹത്തെ ഒരു മത ഭരണത്തിലേക്ക് ചുരുക്കുന്നതിനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഭരണഘടനയെ ഉള്‍പ്പെടെ നോക്കുകുത്തിയാക്കിയാണ് ജമ്മു-കശ്മീര്‍ വിഭജനം ഉള്‍പ്പെടെ നടപ്പാക്കിയത്. വളരെ പ്രകടമായ കോര്‍പറേറ്റ് അജണ്ട അവര്‍ ഇന്ത്യയില്‍ നടപ്പാക്കുകയാണ്. ദലിത് സ്നേഹം പറയുന്ന ബി.ജെ.പി മികച്ച ദലിത് ധൈഷ്ണികരെ ജയിലില്‍ അടക്കുകയാണ്. സാമ്രാജ്യത്വത്തെ തോല്‍പ്പിച്ച നമ്മുക്ക് ഈ കെട്ട കാലത്തെയും മറികടക്കാന്‍ സാധിക്കും. അഡ്വക്കറ്റ് ജനറലും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റുമായ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷതവഹിച്ച യോഗത്തില്‍ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറി ഇ.കെ. നാരായണന്‍, സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ്, അയിഷ പോറ്റി, ബി. രാജേന്ദ്രന്‍, സുധീര്‍ ഗണേശ് കുമാര്‍, പാരിപ്പള്ളി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.