തിരുവനന്തപുരം: പട്ടയഭൂമിയിലെ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് മലയോര നിവാസികള്‍ക്ക് പ്രത്യേകിച്ച് ഇടുക്കി ജില്ലയിലുള്ളവരുടെ ആശങ്ക നീങ്ങുന്നു. ഭൂപതിവു ചട്ടഭേദഗതിയുടെ കരട് അടുത്തയാഴ്‌ച മന്ത്രിസഭ ചർച്ച ചെയ്ത് അംഗീകരിക്കും. പട്ടയഭൂമിയിലെ ഗാർഹിക കെട്ടിടങ്ങൾ, 1500 ചതുരശ്രയടി വരെയുള്ള രാഷ്ട്രീയപാർട്ടി ഓഫിസുകൾ ഉള്‍പ്പെടെയുള്ള ഇതര നിർമാണങ്ങൾ ഫീസില്ലാതെയും മറ്റുള്ളവ ഫീസ് ഈടാക്കിയും ക്രമീകരിക്കുന്ന ഭൂപതിവു ചട്ടഭേദഗതിയുടെ കരട് അടുത്തയാഴ്‌ചയാണ് മന്ത്രിസഭ പരിഗണിക്കുന്നത്. റവന്യു വകുപ്പ് തയ്യാറാക്കിയ കരടിന് അഡ്വക്കറ്റ് ജനലും നിയമവകുപ്പും അംഗീകാരം നൽകിയതിനു പിന്നാലെ മുഖ്യമന്ത്രിയും ഫയലിൽ ഒപ്പുവെച്ചതോടെയാണ് മന്ത്രിസഭയിൽ എത്തുന്ന കാര്യത്തിൽ വ്യക്‌തതയായത്. ഫീസ് ഈടാക്കുന്നതിന് ന്യായവില അടിസ്ഥാനമാക്കണമെന്നു റവന്യു വകുപ്പു ശുപാർശ ചെയ്‌തപ്പോൾ വിപണിവില ഈടാക്കണമെന്നാണു ധനവകുപ്പിന്റെ നിലപാട്. ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കും.
കൃഷിക്കും വീടുവെയ്ക്കാനും പട്ടയം നൽകിയ ഭൂമിയിൽ രാഷ്ട്രീയപാർട്ടികളടക്കം നിർമിച്ച ഓഫിസുകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം – വാണിജ്യ നിർമ്മാണങ്ങൾ, ക്വാറികൾ എന്നിവയ്ക്ക് പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും. പുതിയ നിയമനിര്‍മ്മാണത്തിന്റെ ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത് ഇടുക്കി ജില്ലയില്‍ ഉള്ളവര്‍ക്കാണ്. ഭൂപതിവു നിയമം ഭേദഗതി ചെയ്ത ജൂൺ 6ന് മുൻപുള്ള നിർമ്മാണങ്ങളാണു ക്രമീകരിക്കുക. ഗാർഹിക കെട്ടിടങ്ങളെ (റസിഡൻഷ്യൽ ബിൽഡി ങ്സ്) ക്രമീകരണ ഫീസിൽ നിന്ന് ഒഴിവാക്കും. വിസ്തൃതി ബാധകമാക്കാതെ ഫ്ലാറ്റുകൾക്കും അപ്പാർട്മെന്റുകൾക്കും ഈ ഇളവു നൽകിയിട്ടുണ്ട്. എന്നാൽ വാണിജ്യ വ്യവസായ കെട്ടിടങ്ങളാണെങ്കിൽ 1500 ചതുരശ്രയടി വരെ മാത്രമേ ഫീസ് ഇളവ് നൽകൂ. തുടർന്ന് വിസ്തൃതിക്ക് ആനുപാതികമായി ഫീസ് ഈടാക്കും.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും സാംസ്ക്‌കാരിക, ജീവകാരുണ്യ സ്‌ഥാപനങ്ങളുടെയും കെട്ടിടങ്ങൾ, അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ മന്ദിരങ്ങൾ, സാമൂഹിക സംഘടനകളുടെയും അംഗീകൃത സഹകരണ സംഘങ്ങളുടെയും കെട്ടിടങ്ങൾ എന്നിവയ്ക്ക് 1500 ചതുരശ്രയടിക്കു മുകളിൽ സ്‌ഥലത്തിന്റെ ന്യായവിലയുടെ ഒരു ശതമാനമായിരിക്കും ഫീസ്. കാർഷിക ആവശ്യങ്ങൾക്കുള്ള നിർമാണങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾക്കു വേണ്ടിയുള്ള നിർമാണങ്ങൾ എന്നിവയ്ക്കും ഫീസില്ല.






























