പത്തനംതിട്ട : വാഹനം യഥാസമയം നന്നാക്കി നല്‍കാഞ്ഞതു മൂലം വ്യാപാരത്തില്‍ നഷ്ടമുണ്ടായതിനു കാരണം വര്‍ക്കുഷോപ്പ് മാനേജരാണെന്നു കാണിച്ചുള്ള പരാതിയില്‍ 2.12ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി. എറണാകുളം തൈക്കാട്ടുകര പോത്തന്‍സ് ഓട്ടോ വര്‍ക് ഷോപ്പ് മാനേജര്‍ക്കെതിരെ പത്തനംതിട്ട ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര ഫോറമാണ് വിധി പ്രഖ്യാപിച്ചത്. വെച്ചൂച്ചിറ കൊല്ലമുള കരിപ്ലാമറ്റത്തില്‍ മിനി ജോസഫ് നല്‍കിയ പരാതിയിലാണ് വിധി.
ഹർജിക്കാരുടെ ഉടമസ്ഥതയിലുള്ള മരിയ ഫിഷ് മാർട്ടില്‍ ഉപയോഗിച്ചിരുന്ന മഹേന്ദ്ര കമ്പനിയുടെ ബൊലീറോ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. മഹേന്ദ്ര കമ്പനിയുടെ നിർദ്ദേശപ്രകാരം എതിർകക്ഷിയെ വാഹനം നന്നാക്കാൻ ഏല്പിച്ചിരുന്നു. രണ്ടാഴ്ചക്കകം വാഹനം നന്നായി തരാമെന്ന് എതിർകക്ഷി ഹർജികക്ഷിക്ക് ഉറപ്പു നൽകിയിരുന്നു. ഹർജികക്ഷിയും കുടുംബവും നീണ്ടകരയിൽ നിന്നും ദിവസവും മീൻകൊണ്ടു വന്ന് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. എന്നാൽ ഹർജികക്ഷി പറഞ്ഞ സമയത്ത് വാഹനം പണിതീർത്തു കൊടുക്കാത്തതിനാൽ 100 ദിവസത്തിലധികം മറ്റൊരു വാഹനം 4,000 രൂപ ദിവസ ചിലവിൽ മീൻ ബിസിനസ്സ് നടത്തുന്നതിന് വാടകയ്ക്ക് ഉപയോഗിക്കുകയുണ്ടായി. എതിർകക്ഷി യഥാസമയം വാഹനം പണിതീർത്തു കൊടുത്തിരുന്നുവെങ്കിൽ 4 ലക്ഷം രൂപയോളം ഹർജികക്ഷിക്ക് ചിലവാകുകയില്ലായിരുന്നു.എതിർകക്ഷിയുടെ ഈ പ്രവൃത്തിമൂലം ഹർജികക്ഷിക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയും മാനസികക്ലേശവും ഉണ്ടായി എന്നും എതിർകക്ഷിയുടെ ഭാഗത്തു നിന്നും സർവ്വീസിന്റെ അപര്യാപ്തതയും ഗുരുതരമായ വീഴ്ചയുമാണ് ഉണ്ടായതെന്നും ഹർജികക്ഷി കോടതിയിൽ വാദിച്ചു.
ഹർജികക്ഷിയുടെ ഭാഗത്തു നിന്നും നൽകിയ തെളിവുകളും വാദങ്ങളും കോടതി പരിശോധിക്കുകയും എതിർകക്ഷിയുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയും വീഴ്ചയും ഉണ്ടായതായി കോടതിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ദിവസം 2,000 രൂപവെച്ച് 100 ദിവസത്തേക്ക് ചിലവായി 2 ലക്ഷം രൂപ എതിർകക്ഷി ഹർജികക്ഷിക്ക് നൽകുവാനും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചിലവിലേക്കായി 2,000 രൂപയും നൽകാൻ കോടതി ഉത്തരവിടുകയുണ്ടായി. ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.