ബെംഗളൂരു : കര്‍ണാടക മന്ത്രിക്കെതിരെ പരാതിപ്പെട്ട കരാറുകാരനെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ബില്‍ മാറാന്‍ കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ കമ്മിഷന്‍ ആവശ്യപ്പെട്ടതിനാല്‍ മരിക്കുകയാണെന്നു വാട്‌സാപ് സന്ദേശമയച്ച കരാറുകാരനെയാണ് തൊട്ടുപിന്നാലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെളഗാവി സ്വദേശി സന്തോഷ് കെ.പാട്ടീല്‍ ആണ് മരിച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഉഡുപ്പിയിലെ ലോഡ്ജില്‍ തിങ്കളാഴ്ച രാത്രി മുറിയെടുത്ത സന്തോഷിനെ ഇന്നലെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാലു കോടിയുടെ ബില്ലുകള്‍ മാറാന്‍ മന്ത്രി കെ.എസ് ഈശ്വരപ്പ 40% കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്ങിനും കത്തെഴുതിയ ശേഷമായിരുന്നു ആത്മഹത്യ. ഹിന്ദു വാഹിനി എന്ന സംഘടനയുടെ ദേശീയ സെക്രട്ടറി കൂടിയാണ്. 40% കമ്മിഷന്‍ നല്‍കിയാലേ സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ലഭിക്കൂ എന്നാരോപിച്ച് നേരത്തേ തന്നെ കര്‍ണാടക കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ രംഗത്തുണ്ട്. പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനാല്‍ പ്രതിഷേധത്തിനു തയ്യാറെടുക്കുന്നതിനിടെയാണ് സന്തോഷിന്റെ മരണം. അതേസമയം, മരണത്തില്‍ പങ്കില്ലെന്നും തന്റെ വകുപ്പ് അദ്ദേഹത്തിനു കരാര്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി ഈശ്വരപ്പ വ്യക്തമാക്കി. രാജിവയ്ക്കില്ലെന്നും അറിയിച്ചു.
സന്തോഷ് അയച്ച അവസാന വാട്‌സാപ് സന്ദേശത്തില്‍ ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയോടും ആവശ്യപ്പെടുന്നുണ്ട്. സന്ദേശം ലഭിച്ച ബെളഗാവിയിലെ സുഹൃത്തുക്കളാണു പൊലീസിനെ അറിയിച്ചത്. വിനോദയാത്ര പോകുന്നതായാണ് വീട്ടില്‍ പറഞ്ഞിരുന്നതെന്ന് ഭാര്യ മൊഴി നല്‍കി. സന്തോഷ് മന്ത്രിക്കെതിരെ കത്തെഴുതിയത് വന്‍വിവാദമായിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രി വിശദീകരണം തേടുകയും ചെയ്തു. ഈശ്വരപ്പ രാജിവയ്ക്കണമെന്നും ക്രിമിനല്‍ കേസെടുത്ത് മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും നീതി ലഭിക്കാതെ പോയെന്നു രാഹുല്‍ഗാന്ധി പ്രതികരിച്ചു.





























