സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയ സംഭവത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ (എസ്എംസി) നടപടിക്കെതിരെയാണ് വ്യാപാരികൾ രംഗത്തെത്തിയത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിനെ ചോദ്യം ചെയ്താണ് വ്യാപാരികൾ എത്തിയത്. സൂറത്തിലെ നൻപുര മേഖലയിലുള്ള ലക്കാദ്കോട്ടിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്കാണ് ‘ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്’ എന്ന പേര് നൽകിയത്. മത്സ്യച്ചന്തയുടെ കവാടത്തിൽ സ്ഥാപിച്ച വലിയ ബോർഡിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം അദ്ദേഹത്തിൻ്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ്റെ പേരും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വെജിറ്റേറിയനായ പ്രധാനമന്ത്രിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയത് അംഗീകരിക്കാനായില്ലെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ നിലപാട്. നരേന്ദ്ര മോദി ജീവിതത്തിൽ ഇതുവരെ മത്സ്യാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു വെജിറ്റേറിയനാണെന്നും മത്സ്യവ്യാപാരിയായ സുരേന്ദ്ര ലഷ്കരി പറഞ്ഞു. അതിനാൽ ബോർഡ് സ്ഥാപിക്കാൻ പാടില്ലെന്നുമാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്.






























