പാലക്കാട് : വാളയാറില്‍ പൊളിച്ചുനീക്കിയ ചെക്പോസ്റ്റ് കെട്ടിടത്തിന്റെ നവീകരണം 1.96 കോടി രൂപയ്ക്കു പുരോഗമിക്കുന്നതായി രേഖകള്‍. കെട്ടിടമുണ്ടായിരുന്ന സ്ഥലം ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്തതിനാല്‍ നിലവില്‍ ഭൂമി പോലുമില്ലാത്തിടത്താണ് തിടുക്കത്തില്‍ പണം അനുവദിച്ചതെന്നു ശ്രദ്ധേയമാണ്.
ചെക്പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പുതിയ കെട്ടിടത്തിനായി 9 കോടിയിലധികം രൂപയും അനുവദിച്ചു. 5 മാസം മുന്‍പാണ് വാളയാറിലെ മോട്ടര്‍ വാഹനവകുപ്പ് ചെക്പോസ്റ്റ് കെട്ടിടം പൊളിച്ചത്. പിന്നാലെ പുതിയ കെട്ടിടത്തിനായി 9,40,80,514 രൂപ അനുവദിച്ചു. പൊളിച്ച കെട്ടിടത്തിന്റെ കല്ലുകള്‍ പോലും പൂര്‍ണമായി നീക്കാത്തിടത്താണ് നവീകരണം. പരിവാഹന്‍ സോഫ്റ്റ്‌വെയർ നിലവില്‍ വന്നതിന് പിന്നാലെ മുഴുവന്‍ ചെക്പോസ്റ്റുകളും നിര്‍ത്തലാക്കണമെന്ന കേന്ദ്ര ഉത്തരവും നിലനില്‍ക്കുകയാണ്.
ഈ നിയന്ത്രണങ്ങള്‍ക്കിടെയാണ് അതിവേഗം നിര്‍മാണത്തിനും നവീകരണത്തിനുമായി കോടികള്‍ അനുവദിച്ചത്. നിര്‍മാണ കരാര്‍ ലഭിച്ചത് വടകര ആസ്ഥാനമായ സി.പി.എം അനുകൂല സൊസൈറ്റിക്കാണ്. ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുത്തതോടെ പഴയ കെട്ടിടമുണ്ടായിരുന്ന സ്ഥലം നഷ്ടപ്പെട്ടു. പൊളിച്ച ഇടത്തുതന്നെ ചെക്പോസ്റ്റ് പണിയുമെന്നല്ലാതെ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തിയതായും രേഖയിലില്ല.