പത്തനംതിട്ട : പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ കാരണം പാചകവാതക വിതരണത്തിൽ ഉണ്ടാകാനിടയുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കേരളത്തിലെ വീടുകളിൽ വർദ്ധിച്ചുവരികയാണ്. ഹോട്ടൽ വ്യവസായം ഉൾപ്പെടെയുള്ള പല മേഖലകളെയും ഈ ക്ഷാമം ഇതിനോടകം തന്നെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. നിലവിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വരും മാസങ്ങളിൽ ഈ സാഹചര്യം വീടുകളിലെ പാചകത്തെയും ബാധിക്കുമോ എന്ന ഭയം പലരെയും അലട്ടുന്നു. യുദ്ധം അവസാനിച്ചാൽ പോലും പാചകവാതക ക്ഷാമം പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് വിലയിരുത്തൽ.
ഈ പ്രതിസന്ധിയെ മറികടക്കാൻ പല കുടുംബങ്ങളും പഴയകാല പാചക രീതികളിലേക്ക് തിരിയുന്നതായി കാണാം. വിറകടുപ്പുകൾ ഉപയോഗിക്കുന്നവർക്ക് നിലവിലെ സാഹചര്യം ഒരു പരിധി വരെ ആശ്വാസകരമാണെങ്കിലും നഗരങ്ങളിലും മറ്റും ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത വീടുകളിൽ ആശങ്ക കൂടുതലാണ്. അതുകൊണ്ടുതന്നെ പലരും തങ്ങളുടെ വീടുകളിൽ വിറകടുപ്പുകൾ വീണ്ടും സജ്ജീകരിക്കാനുള്ള ശ്രമത്തിലാണ്. വളരെ ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്കാണ് ഇത് വലിയ വെല്ലുവിളിയാകാൻ സാധ്യത.





























