തിരുവനന്തപുരം : പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘവുമായി (എസ്ഐടി) ആശയവിനിമയം നടത്താൻ പിഎസ്സി ചെയർമാൻ എം.ആർ.ബൈജു ഒൻപതംഗ പ്രത്യേക സെൽ രൂപീകരിച്ചു. എസ്ഐടിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി പല സെക്ഷനുകളിൽനിന്നു വാങ്ങി ക്രോഡീകരിക്കുകയാണു ചുമതല. ഇതിനിടെ, സെക്രട്ടറി സാജു ജോർജിനെ ഒഴിവാക്കി, സെൽ മേധാവിയായി അഡിഷനൽ സെക്രട്ടറി ഹാഷിലിനെ നിയോഗിച്ചതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപമുയർന്നു. എന്നാൽ സെൽ ശേഖരിക്കുന്ന വിവരങ്ങൾ സെക്രട്ടറിയിലേക്കും അദ്ദേഹത്തിൽനിന്നു ചെയർമാനിലേക്കുമാണ് എത്തുന്നതെന്ന് പിഎസ്സി വൃത്തങ്ങൾ പറഞ്ഞു. വിവരങ്ങൾ എസ്ഐടിക്കു നൽകണോയെന്നു തീരുമാനിക്കുന്നത് ചെയർമാനാണ്.
ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ്, ഡിവൈഎസ്പി സ്പെഷൽ റിക്രൂട്മെന്റ് എന്നിവയടക്കമുള്ളവയുടെ പരീക്ഷയിലും അഭിമുഖത്തിലും വ്യാപക ക്രമക്കേട് നടന്നതു സംബന്ധിച്ച് 20 പരാതികളാണ് എസ്ഐടിയുടെ മുന്നിലുള്ളത്. ചോദ്യപ്പേപ്പർ, ഉത്തര സൂചിക, പരീക്ഷയ്ക്കു ഹാജരായ ഉദ്യോഗാർഥികളുടെ വിവരങ്ങൾ, എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും അവർക്കു ലഭിച്ച മാർക്ക് തുടങ്ങിയ കാര്യങ്ങളാണ് എസ്ഐടി ആവശ്യപ്പെട്ടിരിക്കുന്നത്.






























