തൃശ്ശൂർ: ഇടമലയാർ ജലസേചന പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാൽ പുനർനിർമാണവുമായി ബന്ധപ്പെട്ട 2011-ലെ അഴിമതിക്കേസിൽ 44 പേർക്ക് ശിക്ഷ. മൂന്നുവർഷം കഠിനതടവ് എല്ലാ പ്രതികളും അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. എല്ലാ പ്രതികളിൽനിന്നുമായി 10 കോടിരൂപ പിഴയീടാക്കാനും തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിൽ വിധിച്ചു. 39 കേസുകളിലായാണ് ഈ ശിക്ഷ. മുൻ എക്സിക്യുട്ടീവ് എൻജിനീയർ ടി.ആർ. ശൈലേശൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പി.വി. പുഷ്പരാജ് എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് ശിക്ഷിച്ചത്. ഇവർ രണ്ടുപേരും എല്ലാ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. 2.34 കോടി രൂപ വീതമാണ് ഇവരിൽനിന്ന് പിഴയീടാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇവർക്കുപുറമേ അസിസ്റ്റന്റ് എൻജിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ എന്നിവരെല്ലാം പ്രതികളാണ്. അഴിമതി നിരോധന നിയമം, ഗൂഢാലോചന, കണക്കിലെ കൃത്രിമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയത്.
ഇതിന് ഓരോന്നിനും മൂന്നുവർഷം വീതം കഠിനതടവ് ശിക്ഷയുമുണ്ട്. എന്നാൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി എന്നതിനാൽ മൂന്നുവർഷം മാത്രമേ തടവുണ്ടാകൂ. എന്നാൽ പിഴശിക്ഷ വേറെ വേറെ ഒടുക്കണം. ഒരു വകുപ്പുപ്രകാരം രണ്ടുലക്ഷം രൂപയാണ് പിഴ. ഇങ്ങനെ ഒരുകേസിൽ മൂന്നുവകുപ്പുപ്രകാരം ആറുലക്ഷം രൂപ പിഴയീടാക്കണം. ശൈലേശൻ, പി.വി. പുഷ്പരാജ് എന്നിവർ 39 കേസുകളിലും പ്രതിയാണ് എന്നതിനാലാണ് പിഴ 2.34 കോടിയായി ഉയർന്നത്.





























