കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് (19.08) പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജി ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹർജിയിൽ ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച് വാദം കേൾക്കും.
മുൻപ് ഈ ഹർജി പരിഗണിച്ചപ്പോൾ അതിജീവിതയ്ക്ക് നേരെ കോടതി കടുത്ത ചോദ്യങ്ങളുന്നയിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു ചോദ്യം. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും ഹർജികളിൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വാദം കേൾക്കുന്നത്.