കോന്നി : സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് പോപ്പുലർ ഫിനാൻസ് വകയാർ ഹെഡ് ഓഫീസ് കോടതി അറ്റാച്ച്മെന്റ് നോട്ടീസ് പതിപ്പിച്ചു. അടൂർ ഗീതാഞ്ജലിയില്‍ കെ.വി സുരേഷ് പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസിനെ തുടർന്നാണ് വകയാർ എട്ടാം കുറ്റിക്ക് സമീപത്തെ ഹെഡ് ഓഫീസും എട്ടാം കുറ്റിയിലെ വകയാർ ലാബ് എൽ എൽ പി, പോപ്പുലർ ട്രയിനിംഗ് ഇൻസ്റ്റിറ്റൂട്ട് എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചത്.
പോപ്പുലര്‍ ഫിനാന്‍സ് നല്‍കുവാനുള്ള നാൽപ്പത്തിയാറ് ലക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് സുരേഷ് കോടതിയെ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഇപ്പോഴും കോന്നി പോലീസിൽ പരാതികളുടെ പ്രളയമാണ്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഇരയായവരുടെ പരാതികൾ സ്വീകരിക്കുവാനായി കോന്നി പോലീസ് സ്റ്റേഷനിൽ കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണമൊരുക്കിയാണ് പരാതികൾ സ്വീകരിക്കുന്നത്. ദിവസേന ഇരുനൂറിലധികം ആളുകൾ കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് പരാതികളുമായി എത്തുന്നുണ്ട്. കോന്നി പോലീസ് സ്റ്റേഷനിൽ പതിനഞ്ച് കോടിയിലധികം രൂപയുടെ പരാതികൾ ലഭിച്ചിട്ടുണ്ട്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 406, 420 വകുപ്പുകൾ ചേർത്താണ് പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ എന്ന റോയി ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ എന്നിവരെ പ്രതി ചേർത്ത് 1740/2020 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദിവസം തോറും വരുന്ന പരാതികളുടെയും തുകകളുടേയും അടിസ്ഥാനത്തിൽ സാമ്പത്തിക തട്ടിപ്പ് ആയിരംകോടി രൂപയ്ക്ക് മുകളിൽ എത്തുന്നതിനുള്ള സാധ്യതയാണ് നിലവിലുള്ളത്. കേരളത്തിന് വെളിയിലുള്ള പരാതികള്‍ കൂടി എത്തിയാല്‍ മൂവായിരം കോടിയുടെ തട്ടിപ്പിലേക്ക് ഇതെത്തും.
കേരളത്തിനകത്തും പുറത്തുമായി മൂന്നൂറിലധികം ബ്രാഞ്ചുകളുള്ള കേരളത്തിലെ തന്നെ വലിയ ധനകാര്യ സ്ഥാപനത്തിലാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. തട്ടിപ്പിനിരയായവരിൽ പലരും വരും കാലങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾക്കായി ഏറെ പ്രതീക്ഷയോടെ നിക്ഷേപിച്ച ചെറുതും വലുതുമായ തുകകളാണ് ഇപ്പോൾ നിക്ഷേപകർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ കണക്കിൽ പെടാത്ത കോടി കണക്കിന് രൂപ നിക്ഷേപിച്ചവർ പരാതി കൊടുക്കാതെ ഏതെങ്കിലും വിധത്തിൽ തുക തിരികെ ലഭിക്കുമോ എന്നന്വേഷിച്ച് വകയാർ ഹെഡ് ഓഫീസിലും പോലീസ് സ്റ്റേഷന് പരിസരത്തും ചുറ്റിത്തിരിയുന്നതും കാണാം. പരാതി കൊടുത്തവരും തുക തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.