കൊച്ചി : പുതു തലമുറയില്‍ ലിവിംഗ് ടുഗതെര്‍ വര്‍ധിക്കുന്നുവെന്നും ജീവിതാസ്വാദനത്തിന് തടസമായാണ് വിവാഹ ബന്ധത്തെ കാണുന്നുവെന്നും കേരള ഹൈക്കോടതി. വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചതായും ഹൈക്കോടതി. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. യുവാവിന്റെ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പരാമര്‍ശിച്ചത്.
2009 ല്‍ ആലപ്പുഴ സ്വദേശിയായ യുവാവ് ആലപ്പുഴ സ്വദേശിനിയെ വിവാഹം കഴിക്കുകയും പിന്നീട് ഇരുവരും സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവർക്കും മൂന്ന് പെൺകുട്ടികളുമുണ്ട്. ഇവരുടെ വിവാഹ ജീവിതം ആദ്യനാളുകളില്‍ നന്നായി പോയിരുന്നതായും പിന്നീട് പല പ്രശ്നങ്ങള്‍ ഉണ്ടായതായി പരാതിക്കാരൻ ആലപ്പുഴ കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ തന്നെ മർദിച്ചിരുന്നുവെന്നും ഭാര്യയെന്നനിലയിലും അമ്മയെന്ന നിലയിലും യുവതി തന്റെ കടമകൾ നിർവഹിക്കുന്നില്ലെന്നും യുവാവ് വിവാഹമോചന ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാല്‍വിവാഹ മോചനത്തെ ഭാര്യ എതിർത്തു. ഭർത്താവ് തന്നിൽ നിന്നും കുട്ടികളിൽ നിന്നും അകലം പാലിക്കുകയാണെന്നും ഒരിക്കല്‍ പോലും താന്‍ ഭർത്താവിനെ മർദിച്ചിട്ടില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവിന് സാമ്പത്തിക അച്ചടക്കമില്ല, താൻ സ്വയം വാങ്ങിയ വീടാണ് അതെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. തനിക്ക് ഭർത്താവിനേയും തന്റെ കുട്ടികൾക്ക് അച്ഛനേയും വേണമെന്ന് യുവതി കോടതിയിൽ അഭ്യർത്ഥിച്ചു. മകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവാവിന്റെ അമ്മ തന്നെ നേരിട്ട് കോടതിയിൽ മൊഴി നൽകി.
ഭാര്യ മർദിക്കുന്നതായി വാദിഭാഗത്തിന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ ആലപ്പുഴ കുടുംബ കോടതി യുവാവിന്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് പരാമർശം.































