പത്തനംതിട്ട : ശബരിമല അയ്യപ്പസ്വാമിയെ അങ്ങേയറ്റം അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത രഹന ഫാത്തിമ കേസിലെ കോടതിവിധി സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ബിജെപി നേതാവും ഹർജിക്കാരനുനായ ബി രാധാകൃഷ്ണമേനോൻ ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അയ്യപ്പഭക്തരുടെ മനസുകളെ വ്രണപ്പെടുത്തിയ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ട രഹന ഫാത്തിമയ്ക്ക് സംരക്ഷണം നൽകാനുള്ള സർക്കാർ രഹസ്യ അജണ്ടയ്ക്കാണ് കോടതി വിധിയിൽ കനത്ത പ്രഹരം ലഭിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാതെയും ഫേയ്സ്ബുക്ക് കമ്പനിയായ മെറ്റയിൽ നിന്നും അനുബന്ധ രേഖകൾ കരസ്ഥമാക്കാതെ കേസ് റഫർ ചെയ്ത് വിടാനാണ് സർക്കാർ ഒത്താശയോടെ പോലീസ് ശ്രമിച്ചത്. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളുടെ സഹായത്തോടെ മെറ്റയിൽ നിന്നും രേഖകൾ സംഘടിപ്പിക്കാമായിരുന്നു. എന്നാൽ അതിനു ശ്രമിക്കാതെ രഹനയെ വെറുതെ വിടാനാണ് സർക്കാർ ശ്രമിച്ചത്. ഇതിനെയാണ് കോടതിയിൽ ചോദ്യം ചെയ്തത്.
റഫർ ചെയ്യാനുള്ള നീക്കം നിരാകരിച്ച കോടതി അന്വേഷണം തുടരാനും രേഖകൾ ഹാജരാക്കാനും ആണ് വിധിയിൽ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ അയ്യപ്പ സമ്മേളന പദ്ധതികൾ സംഘടിപ്പിച്ച് ആക്ടിവിസ്റ്റുകളെ വീണ്ടും സജീവമാക്കാനുള്ള ഇടതു സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ ഗൂഢ അജണ്ടയ്ക്ക് ഏറ്റ കനത്ത പ്രഹരമാണിത്. ശബരിമല തീർഥാടന കാലത്തേക്ക് ചുവടു വെയ്ക്കുമ്പോൾ അയ്യപ്പ വിശ്വാസികളുടെ മനസ് പ്രക്ഷുബ്ധമാക്കാനുള്ള സർക്കാർ നീക്കത്തിന് അയ്യപ്പസ്വാമി തന്നെ നൽകിയ പ്രഹരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.






























