പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി ഏറെ ആശ്വാസം പകരുന്നതാണെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഒന്നര വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു കോടതി വിധി ഉണ്ടായിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ പതിമൂന്ന് കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. ഇതില്‍ പലതും കോടതി ശരിവെച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ല എന്നതായിരുന്നു പ്രധാനമായും മുന്നോട്ട് വെച്ചത്. ഇത് കോടതി അംഗീകരിക്കാന്‍ മനസ് കാണിക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്തത് ഏറെ ആശ്വാസകരമാണ് എന്നും മഞ്ജുഷ പ്രതികരിച്ചു.
കേസില്‍ ആരോപണവിധേയയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ഫോണ്‍ പരിശോധിക്കണം എന്നും ഉത്തരവില്‍ പറയുന്നു. സ്വകാര്യ ഫോണിലെ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ അന്വേഷണ സംഘം ശേഖരിച്ചത്. ഒദ്യോഗിക ഫോണിലെ വിവരങ്ങള്‍ കൂടി ശേഖരിക്കണം എന്നും കോടതി ഉത്തരവില്‍ പറയുന്നു. നവീന്‍ ബാബുവിന് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചയാള്‍ സ്വര്‍ണ്ണം പണയം വെച്ചാണ് ഒരു ലക്ഷം രൂപ നല്‍കിയത് എന്നും പറയുന്നു. ഇതിന്റെ രേഖകള്‍ കൂടി ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയെയാണ് കുടുംബം സമീപിച്ചത്.
തുടര്‍ന്ന് കേസ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് തവണ വാദം കേട്ട ശേഷമാണ് വിധിയുണ്ടായത്. അന്വേഷണം മേയ് 30നകം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ കണ്ണൂരിലെ പള്ളിക്കുന്നില്‍ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് തലേ ദിവസം നവീന്‍ ബാബുവിന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നടത്തിയ അഴിമതി ആരോപണങ്ങളെ തുടര്‍ന്നുള്ള മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം.






























