ന്യൂഡൽഹി : ഇന്ത്യയുടെ തദ്ദേശ വാക്സീനായ കോവാക്സിൻ മേയ് ഒന്നുമുതൽ 18 സംസ്ഥാനങ്ങൾക്ക് നേരിട്ടു നൽകി വരുന്നതായി ഭാരത് ബയോടെക്. കോവാക്സീൻ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയിൽ കേരളം ഇടം പിടിച്ചിരുന്നില്ല. കേന്ദ്രനയം അനുസരിച്ചാണ് വാക്സീൻ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.
ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തർ പ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സീൻ വിതരണം ചെയ്യുന്നത്.
ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കോവിഡ് വാക്സീൻ ലഭ്യമാക്കാൻ ആഗോള ടെൻഡർ വിളിക്കാൻ വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചു. ഡൽഹി, മഹാരാഷ്ട്ര, കർണാടക, യുപി, ബംഗാൾ, രാജസ്ഥാൻ, ഒഡിഷ, തെലങ്കാന എന്നിവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബൃഹൻമുംബൈ കോർപറേഷനും തീരുമാനമെടുത്തിട്ടുണ്ട്. ടെൻഡർ തീരുമാനം അറിയിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളും വിദേശത്തുനിന്നു നേരിട്ടു വാങ്ങാനാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ പ്രസക്തിയെന്താണെന്ന് സിസോദിയ ചോദിച്ചു.
ഇന്ത്യയുടെ കോവാക്സിന് രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി അനുമതി നൽകിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിർദേശമുണ്ട്. കോവാക്സിൻ കുട്ടികളിലെ ട്രയൽ നടപടികളിലേക്കു കടന്നെങ്കിലും കോവിഷീൽഡ് ഈ ഘട്ടത്തിൽ എത്തിയിട്ടില്ല.